സ്വര്‍ണ്ണക്കടത്ത് അന്വേഷണ പരിധിയിലേക്ക് മറ്റൊരു മന്ത്രി കൂടി

സ്വര്‍ണക്കടത്ത് കേസില്‍ ഒരു സംസ്ഥാന മന്ത്രി കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണസംഘം. കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷുമായും സന്ദീപ് നായരുമായും മന്ത്രി നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകളും പരിശോധിച്ചതില്‍ നിന്നുമാണ് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. സൈബര്‍ ഫോറന്‍സിക് വിദഗ്തരുടെ സഹായത്തോടെയാണ് NIA തെളിവുകള്‍ ശേഖരിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ മന്ത്രി പുത്രന് സ്വപ്നയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്.

ഇതോടെ, ഉന്നതബന്ധം സംബന്ധിച്ച് സ്വപ്ന നല്‍കിയ മൊഴി ശരിയല്ലെന്നാണ് ഈ തെളിവുകളില്‍ നിന്നും വ്യക്തമാകുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. NIA, കസ്റ്റംസ്, ഇഡി എന്നിവര്‍ക്ക് മുന്‍പില്‍ സ്വപ്ന വെളിപ്പെടുത്താത്ത പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് NIAയുടെ തീരുമാനം.

സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍ നിന്നുമായി 2000 ജിബി ഡാറ്റയാണ് അന്വേഷണസംഘം വീണ്ടെടുത്തത്. മറ്റ് പ്രതികളില്‍ നിന്നും വേറെ 2000 ജിബി ഡാറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ ഡിലീറ്റ് ചെയ്ത മെസേജുകളും അന്വേഷണ സംഘം വീണ്ടെടുത്തു.

അതേസമയം നേരത്തെ ഒരു മന്ത്രിയുടെ പങ്കാളിത്തം കൂടി പുറത്ത് വരാനുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മന്ത്രിയാരാണെന്ന് തനിക്കറിയാം. ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. ലൈഫ് പദ്ധതിയില്‍ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങള്‍ തനിക്ക് നല്‍കാത്തതെന്നും ചെന്നിത്തല പറഞ്ഞു.