കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും

ബംഗാള്‍ ഉല്‍ക്കടലില്‍ സെപ്റ്റംബര്‍ 20 ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വീണ്ടും മണ്‍സൂണ്‍ ശക്തമാകാന്‍ ഇടയുണ്ട് എന്നും റിപ്പോര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, തിരിവനന്തപുരം എന്നീ ജില്ലകളില്‍ കാലവര്‍ഷം അവസാനിക്കും മുന്‍പ് തന്നെ കൂടുതല്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ല നോക്കുകയാണെങ്കില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 34% അധിക മഴയാണ് പെയ്തിരിക്കുന്നത്.

വയനാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രവചിച്ചിരുന്നതിനേക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. വയനാട് ഇടുക്കി ജില്ലകളില്‍ യഥാക്രമം 24, 13 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.

സാധാരണയായി ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷം നീണ്ടു നില്‍ക്കുന്നത്. പഴയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ഇന്നലെവരെ ലഭിക്കേണ്ട ശരാശരി മഴ 1915 മില്ലീമീറ്ററായിരുന്നു എന്നാല്‍ ഇത്തവണ അതില്‍ കൂടുതല്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത് 1976 മില്ലീമീറ്ററായിരുന്നു ഇത്തവണ ലഭിച്ച മഴ. അതായത് സെപ്റ്റംബര്‍ 30 വരെ ലഭിക്കേണ്ട ശരാശരിമഴ ഇതിനോടകം അഞ്ച് ജില്ലകളില്‍ ലഭിച്ചു.