വനിത എംപിയുടെ ചിത്രങ്ങള്‍ ഡേറ്റിംഗ് ആപ്പില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്റെ ചിത്രങ്ങളാണ് ഡേറ്റിംഗ് ആപ്പില്‍ പ്രമോഷന് വേണ്ടി ഉപയോഗിച്ചത്. ആപ്ലിക്കേഷന്റെ പ്രൊമോഷന്റെ ഭാഗമായാണ് എംപിയുടെ ചിത്രങ്ങള്‍ ആപ്പ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ ചിത്രങ്ങള്‍ സമ്മതമില്ലാതെ ഉപയോഗിച്ചതിന് ഡേറ്റിംഗ് ആപ്ലിക്കേഷനെതിരെ കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് എംപി.

 ആപ് തന്റെ ചിത്രം ഉപയോഗിക്കുന്നതായി ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാളാണ് നുസ്രത് ജഹാനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഡേറ്റിംഗ് ആപ്ലിക്കേഷനെതിരെ എം.പി പൊലീസിനെ അറിയിക്കുകയായിരുന്നു. ”സമ്മതമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. കൊല്‍ക്കത്ത പോലീസിന്റെ സൈബര്‍ സെല്‍ ഇക്കാര്യം പരിശോധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് നിയമപരമായി നേരിടാന്‍ ഞാന്‍ തയ്യാറാണ് ‘- നുസ്രത് ജഹാന്‍ ട്വീറ്റ് ചെയ്തു.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ അനൂജ് ശര്‍മ്മയെ ടാഗ് ചെയ്താണ് നുസ്രത് ട്വീറ്റ് ചെയ്തത്. ഭസ്വതി എന്നയാളാണ് സംഭവം എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എംപിയുടെ ചിത്രം ഒരു ഡേറ്റിംഗ് ആപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും നടപടിയെടുക്കണമെന്നുമാണ് നുസ്രത് ജഹാനെ ടാഗ് ചെയ്ത് ഭസ്വതി ടീറ്റ് ചെയ്തത്.

”ലോക്ക്ഡൗണ്‍ കാലത്ത് സുഹൃത്തുക്കളെ വീട്ടില്‍ പാര്‍പ്പിക്കുക” എന്ന അടിക്കുറിപ്പോടെയാണ് എം.പിയുടെ ചിത്രം ആപ്ലിക്കേഷന്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വകുപ്പികളനുസരിച്ച് നടപടിയെടുക്കുമെന്ന് കൊല്‍ക്കത്ത പോലീസ് അധികൃതര്‍ അറിയിച്ചു. തങ്ങള്‍ക്ക് പത്ത് ലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് ഈ ഡേറ്റിംഗ് ആപ്പ് അവകാശപ്പെടുന്നത്. അപ്ലിക്കേഷന്‍ അവകാശപ്പെടുന്നു.