16 ഭാഷകള്‍ ; നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ; ഒരേയൊരു എസ് പി ബി

ഒരു സംഗീത പ്രേമിയും ഓര്‍മിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത വിയോഗം. സംഗീതലോകത്തെ ശബ്ദസൗകുമാര്യം കൊണ്ട് സംഗീത ലോകത്തെ കീഴടക്കിയ എസ്.പി.ബി എന്ന മൂന്നക്ഷരം ഇനിയില്ല. ഭാഷകളുടെ അതിര്‍വരമ്പുകളെല്ലാം മാറി നിന്ന ഒരു ഗായകന്‍. മലയാളിയെന്നോ തമിഴനെന്നോ തെലുങ്കനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ കൂടുകൂട്ടിയ ഇതിഹാസ ഗായകന്‍. എണ്ണമറ്റ ഭാഷകളിലായി ഇത്രയേറെ സിനിമാ ഗാനങ്ങള്‍ ആലപിച്ച ഗായകന്‍ ഇന്ത്യയില്‍ എന്നല്ല, ലോകത്ത് തന്നെ എസ്.പി.ബി അല്ലാതെ മറ്റൊരാളില്ല എന്നതാണ് സത്യം.

ഏറ്റവുമധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി 40000ലേറെ ഗാനങ്ങള്‍ എസ്.പി.ബിയുടെ ശബ്ദത്തില്‍ പുറത്തിറങ്ങി. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിട്ടുണ്ട്.

അതുപോലെ റെക്കോര്‍ഡിങ്ങിനായി ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ റെക്കോഡും എസ്.പി.ബിയുടെ പേരിലാണ്. കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോര്‍ഡ് ചെയ്തത് 21 ഗാനങ്ങള്‍. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

നാലുഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ഇദ്ദേഹത്തിനു ലഭിച്ചിട്ടുള്ളത്. എട്ട് പുരസ്‌കാരങ്ങള്‍ നേടിയ യേശുദാസ് മാത്രമാണ് അദ്ദേഹത്തിന് മുന്നില്‍. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് എസ്.പി.ബി 25 വട്ടം നേടി. തമിഴിലും കന്നഡിയിലുമായി എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങള്‍. 2001 ല്‍ പത്മശ്രീ. 2011 ല്‍ പത്മഭൂഷണ്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം, കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ് എന്നിവയും ലഭിച്ചു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അതൊക്കെ കൂടാതെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകന്‍ എന്ന പേരും എസ് പി ബിക്ക് സ്വന്തം. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.കേളടി കണ്‍മണിയിലെ ‘മണ്ണില്‍ ഇന്തകാതല്‍…’ എന്ന പാട്ടില്‍ പാടി അഭിനയിച്ചത് എക്കാലവും ആരാധകരുടെ മനസ്സിലുണ്ട്. രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയവര്‍ക്ക് വേണ്ടി ഹിന്ദിയിലും ഡബ്ബ് ചെയ്തിട്ടുണ്ട്. നാല് ഭാഷകളിലായി 46 സിനിമകള്‍ക്കു സംഗീതം നല്‍കുകയും ചെയ്തു. തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായിരിക്കാനും റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും എസ്.പി.ബി നിറഞ്ഞുനിന്നു.