സ്വര്‍ണ്ണക്കടത്ത് ; എല്ലാ സത്യങ്ങളും വെളിപ്പെടുത്താമെന്ന് സന്ദീപ് നായര്‍

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സത്യം വെളിപ്പെടുത്താനൊരുങ്ങി പ്രതി സന്ദീപ് നായര്‍. സി.ആര്‍.പി.സി. 164 അനുസരിച്ച് കുറ്റസമ്മതം നടത്താമെന്നാണ് സന്ദീപ് എന്‍.ഐ.എ.കോടതിയില്‍ വെളിപ്പെടുത്തിയത്. റിമാന്റ് കാലാവധി നീട്ടുന്നതിനായി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിപ്പോഴായിരുന്നു പ്രതി ഈ ആവശ്യം ഉന്നയിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റസമ്മതം നടത്തുന്നതു കൊണ്ട് മാപ്പുസാക്ഷിയാക്കുമെന്നോ കേസില്‍ നിന്ന് വിടുതല്‍ ചെയ്യുമെന്നോ പ്രതീക്ഷിക്കരുതെന്ന് കോടതി സന്ദീപിനെ അറിയിച്ചു. ഇത് സമ്മതമാണെന്ന് അറിയിച്ചതോടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുവാദം നല്‍കി. താന്‍ പറയുന്ന കാര്യങ്ങള്‍ തനിക്കെതിരെയുള്ള തെളിവായി വരുമെന്ന് ബോധ്യമുണ്ടെന്നും സന്ദീപ് അപേക്ഷയില്‍ പറയുന്നുണ്ട്.

തിരുവനന്തപുരത്തെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ് നായര്‍. ഇതിന് മുമ്പും ഇയാള്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്താം എന്ന ആശയം അവതരിപ്പിച്ചത് സന്ദീപാണ്. സുഹൃത്തുക്കളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും സഹായത്തോടെ നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണക്കടത്ത് നടപ്പാക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് സന്ദീപ്. അതിനാല്‍ അന്വേഷണ ഏജന്‍സികളും ഇയാളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെയാണ് കാണുന്നത്.

കേസില്‍ നാലാം പ്രതിയാണ് സന്ദീപ് നായര്‍ . രഹസ്യമൊഴിയില്‍ സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മാപ്പുസാക്ഷി ആകാന്‍ സാധ്യതയുണ്ടെന്നാണ് സന്ദീപിന്റെ പ്രതീക്ഷ. പക്ഷേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയും അന്വേഷണ ഏജന്‍സിയുമാണ്. പ്രതി രഹസ്യമൊഴി നല്‍കിയാലും, പറഞ്ഞ കാര്യങ്ങളില്‍ തെളിവുണ്ടോയെന്ന് പരിശോധിച്ച് മാത്രമേ കോടതിയും അന്വേഷണ ഏജന്‍സികളും ഇത് വിശ്വാസത്തിലെടുക്കൂ.