സ്വര്‍ണ്ണക്കടത്ത് കേസില്‍ തെളിവുകള്‍ ഉടന്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്ന് കോടതി

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍.ഐ.എ.യോട് വിചാരണ കോടതി. എഫ്.ഐ.ആറില്‍ പ്രതികള്‍ക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയില്‍ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കസ്റ്റഡിയിലുള്ള ഏഴു പേരുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോഴാണ് കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഹര്‍ജി നാളെ പരിഗണിക്കും.

കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം. പ്രതികള്‍ക്കെതാരായ എഫ്.ഐ.ആറിലെ കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകളും വിശദാംശങ്ങളടങ്ങിയ കേസ് ഡയറിയും ഉടന്‍ ഹാജരാക്കണമെന്ന് കോടതി എന്‍ഐഎയോട് നിര്‍ദേശിച്ചു. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സ്വര്‍ണക്കടത്തില്‍ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സന്ദീപിന്റെ രഹസ്യ മൊഴിയെടുക്കാന്‍ എന്‍ഐഎ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.