സ്വര്‍ണക്കടത്ത് കേസ് ; എം. ശിവശങ്കറിന് വീണ്ടും കസ്റ്റംസ് നോട്ടീസ്

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്. ഒക്ടോബര്‍ ഒന്‍പതിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എം. ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം. ഇതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നു. എം. ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രത്തിലുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്നാ സുരേഷ് എട്ടുതവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചിരിക്കുന്നത്.

കേസില്‍ ജൂലൈ 15ന് 9 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കര്‍ കാര്യമായ വെളിപ്പെടുത്തലുകളൊന്നും നടത്താന്‍ തയ്യാറായിരുന്നില്ല. സ്വപ്നയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് അറിവില്ല എന്നായിരുന്നു ശിവശങ്കറിന്റെ നിലപാട്. എന്നാല്‍ പിന്നീട് ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അടക്കമുള്ളവരെ ചോദ്യം ചെയ്തതോടെ ശിവശങ്കര്‍ കൂടുതല്‍ സംശയത്തിന്റെ നിഴലിലായി.

ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്നയും താനും ചേര്‍ന്ന് ബാങ്ക് ലോക്കല്‍ എടുത്തത് എന്നായിരുന്നു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ മൊഴി. ഈ ലോക്കറില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വര്‍ണവും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ ലോക്കര്‍ തുടങ്ങാന്‍ എന്തിനാണ് ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന കാര്യം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്.

പ്രതികള്‍ സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ താമസിച്ചത് ശിവശങ്കര്‍ എടുത്ത് നല്‍കിയ ഫ്‌ലാറ്റിലാണ്. ഇവിടെയും ശിവശങ്കര്‍ ബുദ്ധിപൂര്‍വ്വമാണ് പെരുമാറിയത്. ഐ.ടി.ഫെലോ ആയിരുന്ന ബാലചന്ദ്രന്‍ മുഖേനയാണ് പ്രതികള്‍ക്ക് ഫ്‌ലാറ്റ് എടുത്ത് നല്‍കിയത്. ഇയാള്‍ക്ക് ശിവശങ്കര്‍ അയച്ച വാട്‌സ് ആപ് സന്ദേശവും പുറത്തു വന്നിരുന്നു. ഈ ഫ്‌ലാറ്റില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഈ ഗൂഢാലോചനയില്‍ ശിവശങ്കറും പങ്കാളിയായിട്ടുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്.