കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു

കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു. മകന്‍ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ് അഞ്ച് പതിറ്റാണ്ടിലേറെയായി ദേശീയ രാഷ്ട്രീയത്തിലടക്കം സജീവ സാന്നിധ്യമായിരുന്നു പാസ്വാന്‍. രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ ദളിത് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. 1946 ജൂലൈ അഞ്ചിന് കിഴക്കന്‍ ബിഹാറിലെ ഖാഗരിയയിലെ ഷഹര്‍ബാനി ഗ്രാമത്തിലാണ് രാംവിലാസ് പാസ്വാന്‍ ജനിച്ചത്. നിയമത്തില്‍ ബിരുദം സ്വന്തമാക്കിയശേഷം ബിഹാര്‍ സിവില്‍ സര്‍വീസ് പരീക്ഷയും വിജയിച്ചു. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആയി നിയമനം ലഭിച്ചെങ്കിലും ജോലിയില്‍ പ്രവേശിക്കാതെ രാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു. 1969ല്‍ ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എട്ടുതവണ ലോക്‌സഭാംഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും അനുഷ്ഠിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1977ലാണ് ജനതാപാര്‍ട്ടി അംഗമായി ആദ്യമായി ലോക്‌സഭയിലെത്തി. ബിഹാറിലെ ഹാജിപൂര്‍ മണ്ഡലത്തില്‍ പിന്നീട് തുടര്‍ച്ചയായി അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ എല്‍ജെപിക്ക് രൂപം നല്‍കി. 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണയില്‍ ചേര്‍ന്നു. അഞ്ചുപ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ കേന്ദ്രമന്ത്രിസ്ഥാനം വഹിച്ചു എന്ന പ്രത്യേകതയും ഉണ്ട്.