ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ നീട്ടി വെച്ചു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മാറ്റി വെച്ചു. കസ്റ്റംസിന് മുന്‍പാകെ ഹാജരാകാന്‍ ശിവശങ്കറിന് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ നിര്‍ദേശിച്ചതായാണ് വിവരം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍ നീട്ടി വച്ചത്. സന്ദീപിന്റെ രഹസ്യ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധിച്ച ശേഷം തുടര്‍നടപടി മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അടുത്തടുത്ത രണ്ട് ദിവസം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഭാവിയിലും കൂടുതല്‍ കളളക്കടത്ത് നടത്താനായി പ്രതികള്‍ പദ്ധതി തയ്യാറാക്കിയതിന്റെ തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക വാദം എന്‍ഐഎ ഉന്നയിച്ചത്. പിടിക്കപ്പെട്ട നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നാലെ കൂടുതല്‍ കള്ളക്കടത്ത് നടത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നു.