സ്വപ്നയെ സഹായിചത് ശിവശങ്കര്‍ പറഞ്ഞിട്ട് ; വേണുഗോപാലിന്റെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്

വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് സ്വപ്നയെ സഹായിക്കുന്നതെന്ന്ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാല്‍ പറയുന്ന വാട്സ് ആപ്പ് ചാറ്റുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പരിധിയില്‍ കൂടുതല്‍ തുക ഡെപ്പോസിറ്റ് ആയി സൂക്ഷിക്കാനടക്കം ശിവശങ്കര്‍ പറഞ്ഞിട്ടാണ് എല്ലാ സൌകര്യങ്ങളും ചെയ്തതെന്ന് ചാറ്റില്‍ വേണുഗോപാല്‍ വെളിപ്പെടുത്തുന്നു.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ സഹായിച്ചിട്ടില്ലെന്ന എം ശിവശങ്കറിന്റെ വാദം പൊളിയ്ക്കുന്നതാണ് പുതിയ തെളിവുകള്‍. ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലും, സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും തമ്മില്‍ 2018 മുതല്‍ നടന്ന വാട്സപ്പ് ചാറ്റുകളിലാണ് ശിവശങ്കറിന് കുരുക്കാകുന്ന വിവരങ്ങളുള്ളത്. ബാങ്കിലെ പണമിടപാടുകളെ കുറിച്ചാണ് സന്ദേശങ്ങള്‍ ഭൂരിഭാഗവും. വന്‍ തുകയുടെ ഉറവിടം ഏതെന്ന് ബാങ്ക് ആവശ്യപ്പെട്ടാല്‍ അമ്മ നല്‍കിയ സമ്മാനം എന്ന് പറയാമെന്നാണ് വേണുഗോപാലിന് സ്വപ്ന നല്‍കുന്ന മറുപടി.

വലിയ തുക ഒരു ബാങ്കില്‍ തന്നെ നിക്ഷേപിക്കുന്നതിന് പകരം മറ്റൊരു ബാങ്കിലേക്ക് മക്കളുടെ പേരില്‍ തുക മാറ്റിയാലോ എന്ന് സ്വപ്ന വേണുഗോപാലിനോട് ആരായുന്നുണ്ട്. ശിവശങ്കര്‍ പറഞ്ഞതനുസരിച്ച്നികുതി വെട്ടിപ്പിനു വേണുഗോപാല്‍ സഹായം നല്‍കിയെന്ന് സന്ദേശങ്ങളില്‍ വ്യക്തം. പരിധിയില്‍ കൂടുതല്‍ തുക ഡെപ്പോസിറ്റ് ആയി സൂക്ഷിക്കാന്‍ ബാങ്കില്‍ സൗകര്യം ഒരുക്കാനും പാന്‍ കാര്‍ഡോ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കാതെ ബാങ്ക് ഇടപാടുകള്‍ നടത്താനും ഇരുവരും തീരുമാനിച്ചത് വാട്സപ് ചാറ്റില്‍ വ്യക്തമാണ്. എല്ലാ സൗകര്യവും ചെയ്യുന്നത് ശിവശങ്കര്‍ ആവശ്യപ്പെട്ടത് കൊണ്ടെന്ന വേണുഗോപാലിന്റെ സന്ദേശം ശിവശങ്കറിനെതിരെ നിര്‍ണ്ണായ തെളിവെന്നാണ് എന്‍ഫോഴ്സ്മെന്റ് വിലയിരുത്തല്‍. കോടതിയില്‍ ഇഡി സമര്‍പ്പിച്ച രേഖകളില്‍ ഈ വാട്സപ് ചാറ്റുകളാണ് സുപ്രധാന തെളിവായി ഇഡി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.