ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ; മകന്‍ അമ്മയേയും സഹോദരിയേയും കൊന്നു

വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം നടന്നത്. മോര്‍ബി താലൂക്കിലെ സിക്കിയറി ഗ്രാമത്തില്‍ താമസിക്കുന്ന ദേവ്ഷി ഭട്ടിയയാണ് സ്വന്തം അമ്മയെയും സഹോദരിയെയും കൊന്നത്.

കൊലപാതകത്തിന് ശേഷം ഇയാള്‍തന്നെയാണ് പൊലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്. ഭക്ഷണം ആര് പാകം ചെയ്യും എന്ന കാര്യത്തെ ചൊല്ലിയാണ് അമ്മയും സഹോദരിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നത്. കര്‍ഷകനായ ദേവ്ഷി ഉച്ചയ്ക്ക് പാടത്ത് പോകുന്ന സമയമാണ് അമ്മയും സഹോദരിയും തമ്മിലുള്ള തര്‍ക്കം നടക്കുന്നത്. താന്‍ പണികഴിഞ്ഞ് വരുന്നതിന് മുന്‍പ് പ്രശ്‌നം തീര്‍ത്ത് ഭക്ഷണം പാകം ചെയ്യണമെന്ന് ഇരുവരോടും പറഞ്ഞിട്ടാണ് ദേവ്ഷി പാടത്തേക്ക് പോയത്.

എന്നാല്‍ പണി കഴിഞ്ഞ് ദേവ്ഷി തിരിച്ചെത്തിയപ്പോള്‍ അമ്മ കസ്തൂര്‍ബ ഭാട്ടിയും സഹോദരി സംഗീത ഭാട്ടിയും ഭക്ഷണം പാകം ചെയ്തിരുന്നില്ല. ഇത് കണ്ട ദേവ്ഷി താന്‍ വിശന്നുതളര്‍ന്ന് പാടത്ത് പണിയെടുത്ത് വന്നിട്ടും ഒന്നും കഴിക്കാന്‍ കിട്ടാത്തതില്‍ കോപം കൊണ്ട് രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയും മകളും എപ്പോഴും വീട്ടില്‍ തര്‍ക്കത്തിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.