പളളി പിടിക്കാന്‍ വീണ്ടും വരുമെന്ന് യാക്കോബായ വിഭാഗം

കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ പ്രവേശിക്കാന്‍ വീണ്ടും എത്തുമെന്ന് വ്യക്തമാക്കി യാക്കോബായ വിഭാഗം. ബലം പ്രയോഗിച്ചു പള്ളികളില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗം ഇന്ന് നടത്തിയ നീക്കം പൊലീസ് തടഞ്ഞു. ഇതിനിടെ മുളന്തുരുത്തിയില്‍ പിന്തിരിഞ്ഞ വൈദികര്‍ക്ക് നേരെ വിശ്വാസികള്‍ പ്രതിഷേധിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറിയ 52 പളളികളില്‍ പ്രവേശിക്കാന്‍ യാക്കോബായ പക്ഷം വിശ്വാസികളും പുരോഹിതരും എത്തിയത് വാക്കേറ്റത്തിനും തര്‍ക്കത്തിനും കാരണമായി. കോതമംഗലം പള്ളി ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനായി സി.ആര്‍.പി.എഫിന്റെ സേവനം ഉപയോഗപ്പെടുത്താനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെട്ട പളളികളിലേക്ക് തിരിച്ചു കയറുമെന്ന യാക്കോബായ വിഭാഗത്തിന്റെ പ്രഖ്യാപനം.

 

വിശ്വാസികളെ കയറ്റാമെന്നും വൈദികരെ കയറ്റില്ലെന്നുമുള്ള മുന്‍ നിലപാടില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉറച്ചു നിന്നു. രാവിലെ കുര്‍ബാന കഴിഞ്ഞതിനു പിന്നലെയാണ് വിശ്വാസികളുമായി വൈദികര്‍ വിവിധ പള്ളികളിലെത്തിയത്. എന്നാല്‍ പള്ളി കവാടത്തില്‍ പൊലീസ് പ്രതിക്ഷേധക്കാരെ തടഞ്ഞു. കായംകുളം കട്ടച്ചിറ പള്ളിയിലും പൊലീസ് യാക്കോബായ വിശ്വാസികളെ തടഞ്ഞു. രാവിലെ പ്രാര്‍ഥന പൂര്‍ത്തിയാക്കി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി അടച്ചതിനു പിന്നാലെയാണ് ഒരു സംഘം യാക്കോബായ വിശ്വാസികള്‍ പള്ളിയിലേക്ക് കയറാന്‍ ശ്രമിച്ചത്.

തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിലും യാക്കോബായ വിശ്വാസികള്‍ പ്രതിഷേധിച്ചു. പള്ളിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിശ്വാസികള്‍ പിരിഞ്ഞു പോയി. എറണാകുളം മുളന്തുരുത്തി പളളിയില്‍ വിശ്വാസികളും പൊലീസുമായി ഏറെ നേരം വാക്കേറ്റമുണ്ടായി. ഒന്നര മണിക്കൂറിന് ശേഷം മെത്രോപോലിത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും വൈദികരും പിരിഞ്ഞു പോയി. ഇതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. എന്നാല്‍ പിന്തിരിഞ്ഞ് പോകലല്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സമാധാനഭംഗം ഉണ്ടാകാതിരിക്കാനാണ് താല്‍ക്കാലികമായി തിരിച്ച് പോകുന്നത്. പൂര്‍വ്വ പിതാക്കന്മാരെ അടക്കം ചെയ്ത പള്ളികളില്‍ കയറാനും പ്രാര്‍ത്ഥന നടത്താനും അനുവാദം വേണം. ഇക്കാര്യത്തിനായി നിയമയുദ്ധം തുടരും. ഒപ്പം സര്‍ക്കാരും ഇടപെട്ട് യുക്തമായ തീരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ആയിരത്തോളം വിശ്വാസികളാണ് ഇന്ന് മുളന്തുരുത്തി പള്ളിക്ക് മുന്നില്‍ കൂടിയത്. പുരോഹിതരല്ലാത്ത യാക്കോബായ സഭാ വിശ്വാസികളെ പത്തു പേര്‍ വീതമുള്ള കൂട്ടമായി പ്രവേശിപ്പിക്കാമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചെങ്കിലും അത് സ്വീകാര്യമല്ലെന്ന് മറുപക്ഷം നിലപാടെടുത്തു. 2017 ജൂലൈ മൂന്നിന് മലങ്കര പള്ളിക്ക് കീഴിലുള്ള പള്ളികളും 934ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് കോടതി വിധിച്ചിരുന്നു. അതിന് ശേഷം ഇതേ വിഷയത്തില്‍ നിരവധി ഹര്‍ജികള്‍ കോടതിക്ക് മുന്നില്‍ എത്തിയിരുന്നുവെങ്കിലും അതെല്ലാം സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച് വീണ്ടും ഒരു ഹര്‍ജി എത്തിയപ്പോള്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോയെന്നു ചോദിച്ച കോടതി, വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.