രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു; ബേബി സിറ്റര്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍

ജോര്‍ജിയ: രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബേബി സിറ്റര്‍ (മാതാപിതാക്കള്‍ പുറത്തു പോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ഏല്‍പ്പിക്കുന്നയാള്‍) അറസ്റ്റില്‍. ക്രിസ്റ്റി ഫ്ലഡ് എന്ന ഇരുപതുകാരിയെ അറസ്റ്റ് ചെയ്തതായി സാന്റ സ്പ്രിംഗ് പൊലീസ് അറിയിച്ചു.

ഡിസംബര്‍ 9നാണു ക്രിസ്റ്റിയുടെ അപ്പാര്‍ട്ട്മെന്റില്‍ രണ്ടു വയസ്സുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി പിന്നീട് മരിക്കുകയായിരുന്നു. ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം മാരകമായ അടിയേറ്റിട്ടായിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടി കളിച്ചിരുന്ന പാര്‍ക്കിന്റെ സ്ലൈഡില്‍ തലയിടിച്ചാണ് കുട്ടിക്കു പരുക്കേറ്റതെന്നാണു ക്രിസ്റ്റി പൊലീസിനോടു പറഞ്ഞത്. ബോധംകെട്ടു വീണ കുട്ടി പിന്നീട് ഉണര്‍ന്നില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവത്തിനു മുന്‍പ് ക്രിസ്റ്റി ഇന്റര്‍നെറ്റില്‍ നടത്തിയ അന്വേഷണമാണ് ഇവരെ സംശയിക്കുന്നതിന് കാരണമായത്.

മറ്റുള്ളവരുടെ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതിലൂടെ എന്തുതരം സന്തോഷമാണ് ലഭിക്കുകയെന്നും നമ്മുടേതല്ലാത്ത കുട്ടികളെ പെട്ടെന്ന് മര്‍ദിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നാണ് ഇവര്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചത്.

ഫെലൊണി മര്‍ഡര്‍, അഗ്രവേറ്റസ് ബാറ്ററി, ഫസ്റ്റ് ഡിഗ്രി ക്രൂവല്‍ട്ടി ടു ചില്‍ഡ്രന്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റിനു ശേഷം ഇതിന് സമാനമായ ആറു സംഭവങ്ങള്‍ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സാന്റ സ്പ്രിംഗ് പൊലീസ് പറഞ്ഞു.