എന്താണ് കിഴക്കമ്പലം മോഡല്‍ ഉയര്‍ത്തുന്ന വെല്ലുവിളി?

സി.വി എബ്രഹാം

കിഴക്കമ്പലം മോഡല്‍ ഭരണ സംവിധാനം അടുത്ത പഞ്ചായത്തുകളിലേയ്ക്കും വ്യാപിച്ചതും അവര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നതും ആസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നത്.

കോര്‍പറേറ്റുകള്‍ ഭരണം പിടിച്ചെടുക്കുന്നതിലുള്ള ആധിയും അരാഷ്ട്രീയതയുമൊക്കെയാണ് ഇതിന്റെ ഏറ്റവും വലിയ വിപത്തായി പഠിച്ച പാരമ്പര്യ രാഷ്ട്രീയവാദികള്‍ ചര്‍ച്ചചെയ്യുന്നത്.

ഏഷ്യാനെറ്റിന്റെ വിനു ജോണ്‍ നയിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി സുനില്‍കുമാറും, എക്‌സ്. എം.പി സെബാസ്റ്റ്യന്‍ പോളും, എക്‌സ് വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ഗോപകുമാറുമൊക്കെ, വരാനിരിക്കുന്ന വിപത്തിനെ ഗൗരവമായി തന്നെയാണ് വിലയിരുത്തുന്നത്.

20-20 എന്ന പേരിലോ അല്ലെങ്കില്‍ അവര്‍ക്കിഷ്ടപ്പെട്ട മറ്റേതെങ്കിലും പേരിലോ ഇവര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നതോടെ അരാഷ്ട്രീയതയുടെ പ്രശ്നം അവിടെ അവസാനിക്കും. ഇതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ലെന്നു വേണം കരുതാന്‍.

അടുത്തത് ഭരണപരിചയമില്ലാത്ത,ഇവര്‍ ഭരിക്കുന്നതെങ്ങിനെയെന്ന്? യാതൊരു വിവരവുമില്ലാത്ത കോര്‍പറേറ്റുകളുടെ കൈയില്‍ ഭരണം കിട്ടിയാല്‍ എല്ലാം കുട്ടിച്ചോറായിപ്പോകുമെന്ന ഭയമാണ് !

1969 -73 കാലഘട്ടങ്ങളിലാണ് ഞാന്‍ കോളേജില്‍ ഉണ്ടായിരുന്നത്. അന്നവിടെയുണ്ടായിരുന്നവരില്‍ ചിലരൊക്കെ പിന്നീട് എം.എല്‍.എ, എം.പി P തുടങ്ങി ഭരണചക്രം തിരിക്കുന്ന ബുദ്ധിമുട്ടേറിയ ജോലിയില്‍ പിന്നീട് വ്യാപൃതരായി. പക്ഷെ ഇവരൊന്നും അക്കാഡമിക് ലെവലിലോ, നേതൃപാടവത്തിലോ മുന്നിലുള്ളവരായിരുന്നില്ല; എന്തിനേറെ ഒരു പ്രസംഗമത്സരത്തില്‍ പോലും സമ്മാനം വാങ്ങിക്കുവാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ലായിരുന്നു.

പക്ഷെ അവര്‍ പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളുമൊക്കെയായിരുന്നു. അതായിരുന്നു ഭരിക്കുന്നവര്‍ക്കു വേണ്ട യോഗ്യത. പഠനമികവു കാട്ടിയവര്‍ പില്‍ക്കാലത്ത് നല്ല ജോലികളോ, ബിസിനസ്സോ ഒക്കെയായി വിജയ വഴികള്‍ പിന്നിട്ടപ്പോളും ബൗദ്ധികതലത്തില്‍ അവരെക്കാള്‍ വളരെ പിന്നിലായിരുന്നവരാല്‍ ഭരിക്കപ്പെടുന്നവരായി മാറി.

അതിനര്‍ത്ഥം ഇവര്‍ വിചാരിച്ചാല്‍ ഭരണയന്ത്രം തിരിയില്ലെന്നാണോ!
തിരിയും, ഇപ്പോഴത്തേതിലും കാര്യക്ഷമമായിത്തന്നെ.

ഒരു കോര്‍പ്പറേറ്റു തലവനാവുകയോ, സിവില്‍ സര്‍വീസു പോലുള്ള സ്ഥാനങ്ങളിലെത്തുകയോ ചെയ്യുന്നവന് കാര്യനിവഹണ ശേഷിയും നേതൃ പാടവവുമില്ലെന്നു തോന്നുന്നത് വിഢിത്തമല്ലേ.?!

പത്താം ക്ലാസു യോഗ്യത പോലുമില്ലാത്തവര്‍ മന്ത്രിക്കസേരയിലിരിക്കുമ്പോള്‍, ആര്‍ക്കും തോന്നാത്ത ഒരു വേവലാതി കോര്‍പറേറ്റുകളും അക്കാദമികമികവുള്ളവരും രാഷ്ട്രീയത്തില്‍ വരുമ്പോള്‍ തോന്നുന്നത്, യോഗ്യതയുള്ളവര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ നിലവിലുള്ള പല രീതികള്‍ക്കും മാറ്റമുണ്ടാവുകയും ജന നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നില നില്‍പ്പു തന്നെ അപകടത്തിലാവുകയും ചെയ്യുമെന്നതാണ്.

സ്വാഭാവികമായും അങ്ങനെ സംഭവിക്കാതിരിക്കുകയെന്നത് നിലവിലുള്ള പാര്‍ട്ടികളുടെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇങ്ങനത്തെ പ്രവണതയെ, പുതിയ ഗ്രുപ്പുകള്‍ രാഷ്ട്രീയത്തില്‍ രൂപപ്പെടുന്നതിനെ, മുളയിലേ തന്നെ നുള്ളിക്കളയേണ്ടിയിരിക്കുന്നു.

അതാണ് കിഴക്കമ്പലത്തു കണ്ടത്. തങ്ങള്‍ക്കല്ല വോട്ടു ചെയ്യുകയെന്നു തീര്‍ച്ചയുള്ളവരെ ദേഹോപദ്രവമേല്പിച്ചു വരെ പോളിംഗ് ബൂത്തില്‍ നിന്നും ആട്ടിയോടിക്കുക.

വികസിത രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും രാഷ്ട്രീയത്തോടുള്ള സമീപനത്തില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. കോര്‍പറേറ്റ് തലവന്മാരും ഉന്നത അക്കാഡമിക് തലങ്ങളില്‍ വിരാജിച്ചവരുമൊക്കെയാണ് അവിടെ ഭരണചക്രം തിരിക്കുന്ന ജോലി അനായാസമായി ചെയ്തുകൊണ്ടിരിക്കുന്നത്. ഏറിയാല്‍ 15 വര്‍ഷം അല്ലെങ്കില്‍ 20, അതില്‍ക്കൂടുതല്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല. 65 വയസ്സൊക്കെയാവുമ്പോള്‍ അവര്‍ സ്ഥാനങ്ങളുപേക്ഷിച്ചു വിശ്രമജീവിതത്തിനൊരുങ്ങുമ്പോള്‍ പറയുന്ന കാരണം, കൊച്ചു മക്കളും കുടുംബവുമൊക്കെയായി ഇനി കുറച്ചു കാലം സ്വസ്ഥമായിരിക്കണമെന്നാണ്.

അവിടെ സാധാരണ ജനങ്ങള്‍ക്ക് ഒന്നും സൗജന്യമായി നല്‍കിയിട്ടല്ല ജനപ്രീതിയുയര്‍ത്തുന്നതും, തിരഞ്ഞെടുപ്പുകളില്‍ വിജയസാധ്യത നേടിയെടുക്കുന്നതും. ജനങ്ങളെ സ്വയം പര്യാപ്തരാക്കാനുതകുന്ന വികസന പ്രവര്‍ത്തനങ്ങളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അവസരമുണ്ടാക്കികൊടുത്തു കൊണ്ട് ആത്മാഭിമാനമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കാന്‍. ഇങ്ങനത്തെ വികസനസ്വപ്നങ്ങളില്‍ നിന്നാണ് പുതിയ പുതിയ സംരഭങ്ങള്‍ മുളച്ചു വരുന്നത്.

നമ്മുടെ നേതാക്കന്മാരില്‍ പലരും 50 വര്‍ഷം നിയമസഭയിലിരുന്നതിന്റെ ആഘോഷങ്ങള്‍ നടത്തി എങ്ങിനെയെങ്കിലും അത് 75 ലെത്തിക്കാന്‍ വേണ്ടി പാടുപെടുമ്പോള്‍, 100 വയസ്സോടടുക്കുമ്പോളും ഭരണചക്രം തിരിക്കാന്‍ തന്റെ പരിചയസമ്പന്നത പറഞ്ഞുകൊടുക്കുമ്പോള്‍ കാലം പുരോഗമിച്ചതൊന്നും അവര്‍ അറിയാതെ പോകുന്നു.

യുവത്വത്തിന്റെ സ്വപ്നങ്ങളും അവസരങ്ങളുമാണ് അവര്‍ തട്ടിത്തെറിപ്പിക്കുന്നത്, കാലഹരണപ്പെട്ട വികസന സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാതെ, യുവത്വത്തിനും പുതിയ പുതിയ ആശയങ്ങള്‍ക്കുമായി വഴിമാറിക്കൊടുക്കാന്‍ കിളവന്മാര്‍ വിമുഖത കാട്ടുമ്പോള്‍, നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകെ ചിലപ്പോള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയെന്നു വരും. അപ്പോളും കാണും കിളവന്മാര്‍ക്കുവേണ്ടി കീജെ വിളിക്കാന്‍ അന്ധന്മാരായ കുറെ അനുയായികള്‍. നാടിന്റെ ശാപം എന്നല്ലാതെ മറ്റെന്താണ് പറയാനുള്ളത്.