സ്ഥിരമായി മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്ത 72 കാരിയെ മകന്‍ അടിച്ചു കൊന്നു

അരുവിക്കര കച്ചാണി സ്വദേശിനി നന്ദിനി(72)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഷിബു(48)വിനെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 24- ന് രാത്രി 11.30-നായിരുന്നു കൊലപാതകം. മദ്യപിച്ചെത്തിയ മകന്‍ മാതാവിനെ കൊലപ്പെടുത്തിയ ശേഷം 25 ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തി അമ്മ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നന്ദിനിയുടെ മുഖത്ത് മുറിപ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റമോര്‍ട്ടത്തില്‍ മര്‍ദ്ദനമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് മകന്‍ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാനസികാസ്വാസ്ഥ്യമുള്ള ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നത് അമ്മ ചോദ്യംചെയ്തതാണ് മര്‍ദിക്കാന്‍ കാരണമായതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. 14 വര്‍ഷം സൈന്യത്തില്‍ ജോലിചെയ്ത ഷിബു ചില കേസുകള്‍ കാരണം നാട്ടിലേക്ക് വന്നെന്നാണ് വിവരം.ഷിബുവും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു