കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ തന്നെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു. അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനില്‍ പനച്ചൂരാന്‍ സിനിമാ മേഖലയിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് കഥ പറയുമ്പോള്‍, കോക്ക്‌ടെയില്‍, സ്പാനിഷ് മസാല തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്കായി അദ്ദേഹം ഗാനങ്ങള്‍ രചിച്ചു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് അവസാനമായി അദ്ദേഹം ഗാനങ്ങളെഴുതിയത്.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20-ന് ജനനം. ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകള്‍: ഉണ്ണിമായ.