ട്രംപിന്റെ റോള്‍സ് റോയസ് സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍ രംഗത്ത്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയസ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി പ്രമുഖ മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റമാണ് ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കാനൊരുങ്ങുന്നത്.

ഇതിനായി ലേലത്തില്‍ പങ്കെടുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. ട്രംപിന്‍ന്റെ റോള്‍സ് റോയസ് മെകം ഓക്ഷന്‍സ് എന്ന വെബ്‌സൈറ്റിലാണു ലേലത്തില്‍ വച്ചിരിക്കുന്നത്. ഈ ഫാന്റത്തിന് മൂന്നു മുതല്‍ നാലു ലക്ഷം ഡോളര്‍ ( 2.20 മുതല്‍ 2.90 കോടി രൂപ) വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ആഡംബരത്തിന്റെ അവസാനവാക്കായ ഈ കാര്‍ 91,249 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. തിയേറ്റര്‍, സ്റ്റാര്‍ ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടന്‍ എന്നിവയാണ് കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. 2010 ല്‍ റോള്‍സ് റോയസ് 537 ഫാന്റം കാറുകളാണ് ആകെ നിര്‍മ്മിച്ചിട്ടുള്ളത്. റോള്‍സ് റോയ്‌സ് നല്‍കിയ ഓണേഴ്‌സ് മാനുവലില്‍ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. ‘I loved this car, it is great! Best of luck’ എന്നാണ് അതില്‍ കുറിച്ചിരിക്കുന്നത്.കാര്‍ ഉപയോഗിച്ചിരുന്നെങ്കിലും നിലവില്‍ ഈ കാറിന്റെ ഉടമസ്ഥന്‍ ട്രംപ് അല്ല.