മാസ്റ്ററിന് വമ്പന്‍ വരവേല്‍പ്പ് ; റിലീസ് ഉത്സവമാക്കി സിനിമാ പ്രേമികള്‍

പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തില്‍ തിയറ്ററുകള്‍ തുറന്നു. തമിഴ് താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ആണ് തിയറ്ററുകളിലെത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും റിലീസ് ആഘോഷങ്ങള്‍ക്ക് കുറവുണ്ടായില്ല. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകി. ഒടുവില്‍ ഏറെ കാത്തിരിപ്പിനൊടുവില്‍ പൊങ്കലിന്റെ തലേദിവസം തന്നെ മാസ്റ്റര്‍ പുറത്തിറങ്ങി. ഇളയദളപതിയുടെ പുതിയ ചിത്രത്തിനായി വിജയ് ആരാധകര്‍ മാത്രമല്ല, സിനിമാലോകം ഒന്നാകെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

തമിഴ് നാട്ടില്‍ പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തീയറ്ററുകളിലെ ആരാധകര്‍ തലേദിവസം രാത്രി മുതല്‍ ആഘോഷത്തില്‍ പങ്കെടുത്തു. തിരുനെല്‍വേലി, കോയമ്പത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരില്‍ ആരാധകര്‍ കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ചതോടെ പ്രതിസന്ധിയിലായ സിനിമാവ്യവസായത്തിന് പുതുജീവന്‍ പകര്‍ന്നു കൊണ്ടാണ് ‘മാസ്റ്റര്‍’ എത്തുന്നത്. ലോക്ക്ഡൗണിനു ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്ന വിശേഷണവും മാസ്റ്ററിന് സ്വന്തം.

 

സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ മലയാള സിനിമകള്‍ വരുന്ന ആഴ്ച മുതല്‍ മുന്‍ഗണനാ ക്രമത്തില്‍ റിലീസിനെത്തും. ആദ്യം വരുന്നത് ജയസൂര്യ നായകനായ വെള്ളം ആണ്. ഫെബ്രുവരി പകുതിയോടെ മമ്മൂട്ടി ചിത്രം വണ്‍, മാര്‍ച്ച് 26ന് മരക്കാര്‍ എന്നിവയുമെത്തും.

മാര്‍ച്ച് മാസം വരെ വിനോദ നികുതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വൈദ്യുതി നിശ്ചിത ഫീസില്‍ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ലൈസന്‍സ് പുതുക്കേണ്ട കാലാവധിയും മാര്‍ച്ച് വരെ നീട്ടി. സിനിമ സംഘടനകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സമ്മതം പറഞ്ഞതോടെ തിയറ്ററുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുകയായിരുന്നു. ഫിയോക്ക് ചെയര്‍മാന്‍ ദിലീപ് ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

അതേസമയം ഇത്രയുംകാലം അടച്ചിട്ടതിനാല്‍ തിയറ്ററുകളിലെ പ്രൊജക്ടര്‍, ജനറേറ്റര്‍, എ.സി. തുടങ്ങിയവയെല്ലാം മിക്കയിടങ്ങളിലും കേടായനിലയിലായിരുന്നു. എ.സി. തിയേറ്ററുകളുടെ ഭിത്തിയും സീറ്റുകളും പൂപ്പല്‍പിടിച്ചു. വീണ്ടും തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മൂന്നുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപവരെ ചെലവായതായി തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് ചൂണ്ടിക്കാട്ടുന്നു.