കാമുകിയെ കൊന്ന് മൃതദേഹം ഫ്ളാറ്റിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച കാമുകന്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്ളാറ്റിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച കാമുകന്‍ പിടിയില്‍. പല്‍ഘാര്‍ ജില്ലയിലാണ് സംഭവം. കൊലപാതകം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ഒക്ടോബറില്‍ കൊല്ലപ്പെട്ട യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ വാന്‍ഗാവ് ഗ്രാമത്തിലെ പ്രതിയുടെ ഫ്ളാറ്റില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

32 കാരിയായ യുവതിയും യുവാവും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതാണ് കൊലപാതക കാരണമെന്ന് പേലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഫ്‌ലാറ്റിന്റെ ചുമരില്‍ ഒളിപ്പിക്കുയായിരുന്നു. എന്നിട്ടു ചുമര്‍ സിമന്റ് ഇട്ടു പൂശി പഴയ പോലെ ആക്കുകയും ചെയ്തു. സംഭവത്തിന് ശേഷവും യുവാവ് ഇതേ ഫ്‌ലാറ്റിലായിരുന്നു താമസിച്ച് വന്നിരുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 21 മുതലാണ് യുവതിയെ കാണാതാകുന്നത്. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ സമീപിച്ചിരുന്നെങ്കിലും യുവതി വാപിയില്‍ പോയിരിക്കുയാണെന്ന മറുപടിയാണ് ലഭിച്ചത്. മറുപടിയില്‍ തൃപ്തരാകാതിരുന്ന ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ യുവാവിനെ ചോദ്യം ചെയുകയും കുറ്റസമ്മതം നടത്തുകയുമായിരുന്നു. പ്രതിയുടെ വെളുപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പാല്‍ഗറിലെ ഫ്‌ലാറ്റിന്റെ ചുമരില്‍ നിന്നും യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയത്.