കേന്ദ്രത്തിന്റെ ജനദ്രോഹം തുടരുന്നു ; പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

സാധാരണക്കാരന് വീണ്ടും ഇരുട്ടടി. പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 726 രൂപയാണ് പുതിയ വില. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. കാസര്‍ക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഡിസംബറിലാണ് ഇതിനു മുമ്പ് വില വര്‍ധിപ്പിച്ചത്. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധന കൂടിയാണിത്.

പാചക വാതകത്തിനു പിന്നാലെ പെട്രോളിനും വീണ്ടും വില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വര്‍ധനയാണിത്. പെട്രോള്‍- ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസല്‍ ലിറ്ററിന് 81 രൂപ 03 പൈസയും. കഴിഞ്ഞ മാസം പത്ത് തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില വര്‍ധിപ്പിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികളുടേത്.