സംവിധായകന്‍ ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സംവിധായകന്‍ ശാന്തിവിള ദിനേശന്‍ അറസ്റ്റില്‍.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ഇന്നലെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. .ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയില്‍ സൈബര്‍ പൊലീസാണ് ദിനേശനെ അറസ്റ്റ് ചെയ്തത്. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു. ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് ശാന്തിവിള ദിനേശനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ശാന്തിവിള ദിനേശ് കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

നേരത്തെ യൂടൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് മൂന്ന് പേര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതികളെ അറസ്റ്റുചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് മൂന്ന് പേരും ഹൈക്കോടതിയെ സമീപച്ചത്.

ജാമ്യപേക്ഷയില്‍ നടന്ന വാദത്തില്‍ പ്രതികളുടെ പ്രവര്‍ത്തിയെ കോടതി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യലെടുത്തതിനെയാണ് പ്രധാനമായും കോടതി വിമര്‍ശിച്ചത്. മോഷണശ്രമം കൂടി പ്രതികളുടെ ലക്ഷ്യമായെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത വിജയ് പി നായരുടെ വാദം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി എഫ്ബിയില്‍ നല്‍കിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോടതി ഭാഗ്യലക്ഷമിയോടും സംഘത്തോടും ചോദിച്ചു.