ഇന്ധന വില ; സംസ്ഥാനങ്ങള്‍ക്കു മേല്‍ കുറ്റംചാര്‍ത്തി കേന്ദ്രം

രാജ്യത്തു അടിക്കടി ഉയരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചത്. ഇന്ധന വില കുറയ്ക്കുമെന്ന സൂചനയും സര്‍ക്കാര്‍ നല്കിയില്ല. ‘അങ്ങേയറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സംസ്ഥാനങ്ങളാണ് ഉത്തരവാദികള്‍. നികുതി വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റും ഉത്തരവാദികളാണ്. കേന്ദ്രം എക്സൈസ് തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ വികസനാവശ്യങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ വാറ്റ് നികുതിയും കൂട്ടിയിട്ടുണ്ട്. എന്നാല്‍ ചില വേളയില്‍ സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചു. ഈ മുന്നൂറ് ദിവസത്തില്‍ 250 ദിവസം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഇന്ധനവില എല്ലാ കാലത്തെയും ഉയര്‍ന്ന നിലയിലാണ് എന്ന ആരോപണം ശരിയല്ല’..എന്നാണ് വിഷയത്തില്‍ മന്ത്രി പ്രതികരിച്ചത്.

കേരളത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89.48 രൂപയും ഡീസലിന് 83.59 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 87.87രൂപയായി. ഡീസലിന് 83.59 രൂപയും. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 88.04 രൂപയും ഡീസലിന് 82.27 രൂപയുമാണ് വില. മുംബൈ അടക്കമുള്ള മഹാനഗരങ്ങളില്‍ പെട്രോള്‍ വില തൊണ്ണൂറു കടന്നിട്ടുണ്ട്. രാജ്യസഭയില്‍ കെസി വേണുഗോപാല്‍ എംപിയാണ് വിഷയത്തില്‍ സര്‍ക്കാറില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. തന്റെ ഗ്രാമത്തില്‍ പെട്രോള്‍ വില നൂറു രൂപയിലെത്തിയെന്ന് വേണുഗോപാല്‍ പറഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നില്‍ക്കുന്ന വേളയിലാണ് രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേണുഗോപാലിന്റെ വിമര്‍ശനം ശരിയല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ‘ വേണുഗോപാല്‍ജി നല്ല രാഷ്ട്രീയക്കാരനും ബുദ്ധിമാനായ അംഗവുമാണ്. അങ്ങേയറ്റം താഴ്മയോടെ പറയട്ടെ, ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ ഓയിലിന് 61 ഡോളറാണ് വില. അദ്ദേഹം (വേണുഗോപാല്‍) കേരളത്തില്‍ നിന്ന് വരുന്നയാളാണ്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ അവിടെയുണ്ട്. സഭയിലേക്ക് വരുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളോട് വിലയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കേണ്ടിയിരുന്നു’ – മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര പ്രൈസിങ് മെക്കാനിസം അനുസരിച്ചാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇങ്ങനെയാണ് വിലയില്‍ വ്യത്യാസം വരുന്നത്. നമുക്ക് ആവശ്യമുള്ള ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധനയുണ്ടാകുമ്പോള്‍ ഇവിടെയും വില വര്‍ധിക്കും. കുറയുമ്പോള്‍ കുറയുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണവില കുറയ്ക്കാനുള്ള ബാധ്യതയില്‍ 95 ശതമാനം കേന്ദ്രത്തിന്റെ കൈയ്യിലാണെന്നിരിക്കേ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് തൃണമൂല്‍ അംഗം ശാന്തനു സെന്‍ ചോദിച്ചു. എന്നാല്‍ കേന്ദ്രമാണ് 95 ശതമാനവും നിയന്ത്രിക്കുന്നത് എന്ന വാദം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ക്രൂഡ് ഓയില്‍ വില, ഗതാഗതച്ചെലവ്, ചരക്കുനീക്ക ചെലവ്, കേന്ദ്ര- സംസ്ഥാന നികുതികള്‍ എന്നിവയെ ആശ്രയിച്ചാണ് ഇന്ത്യയിലെ എണ്ണവിലയെന്നും മന്ത്രി വ്യക്തമാക്കി.