ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ ഐഡി ; റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു.

ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണെന്നും വോട്ടേഴ്സ് ലിസ്റ്റില്‍ ഒരെ മണ്ഡലത്തില്‍ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേര്‍ത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഒരേ വിലാസവും ഒരെ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഈ കൃത്രിമം നടത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

വേട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 ന് അകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കി. അരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി.

കഴക്കൂട്ടം മണ്ഡലത്തില്‍ ഇതേപോലെ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തില്‍ 2534 കള്ളവോട്ടര്‍മാരുണ്ട്. തൃക്കരിപ്പൂരില്‍ 1436 പേര്‍, കൊയിലാണ്ടിയില്‍ 4611 പേര്‍, നാദാപുരത്ത് 6171 പേര്‍, കൂത്തുപറമ്പില്‍ 3525 പേര്‍, അമ്പലപ്പുഴയില്‍ 4750 ആളുകള്‍ എന്നിങ്ങനെയാണ് ഇതുവരെ കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ എണ്ണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഓഫിസറുടെ നടപടി.