ചെന്നിത്തലയുടെ ആരോപണങ്ങളെ ശരിവച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ഷന് മുന്നോടിയായി വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യം ലഭിച്ച അഞ്ച് മണ്ഡലങ്ങളിലെ പരാതികളില്‍ ഒരു പരിധിവരെ ശരിയുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. ഇതില്‍ ജില്ലാ കളക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ 140 മണ്ഡലങ്ങളിലും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചെന്ന് ടിക്കാറാം മീണ പറഞ്ഞു.

വോട്ട് ഇരട്ടിപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ബൂത്ത് ലെവല്‍ ഓഫിസര്‍ നേരിട്ടായിരിക്കും പരിശോധന നടത്തുക. അതിനിടെ ഒന്നിലേറെ വോട്ട് കാര്‍ഡ് ഒരാള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ഉദുമ അസിസ്റ്റന്റ് ഇലക്ഷന്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. കൊവിഡ് ആയതിനാല്‍ അപേക്ഷകള്‍ നേരിട്ട് പരിശോധിച്ചിട്ടില്ല. ഓണ്‍ലൈനായാണ് അപേക്ഷകള്‍ വന്നത്. പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂര്‍ണമായും ഒഴിവാക്കാനാകില്ല. കൂടുതല്‍ പേര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ നടപടിയുണ്ടാകും. പരാതിയില്ലെങ്കിലും ഇരട്ട വോട്ട് നടക്കില്ലായിരുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു. 91,60,601പുതിയ വോട്ടര്‍ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേര്‍ത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടര്‍മാരാണ്. പോളിങിന്റെ 72 മണിക്കൂര്‍ മുന്‍പ് ബൈക്ക് റാലി നിരോധിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.

ഇരട്ട വോട്ട് ഉള്ളവരുടെ പട്ടിക ബൂത്തുകളില്‍ നല്‍കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. വെബ് കാസ്റ്റിംഗും ഉണ്ടാകും. ഇരട്ട വോട്ടുകളുള്ളവര്‍ക്ക് ഒരു ബൂത്തില്‍ മാത്രമെ വോട്ട് ചെയ്യാനാകു. 60,000 ഇരട്ട വോട്ട് ഈ വര്‍ഷം നേരത്തേ ഒഴിവാക്കിയിരുന്നു. 2019 ജനുവരി ഒന്നിന് 64 ലക്ഷം ഇരട്ട വോട്ട് ഉണ്ടായിരുന്നു. അത് ഒഴിവാക്കാനാണ് വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.