വോട്ടര്‍ കാര്‍ഡ് ഇരട്ടിപ്പ് ; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല

സംസ്ഥാനത്ത് വ്യാജ വോട്ടര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്ത സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും നേമത്തുമായി 22,360 വ്യാജവോട്ടര്‍മാരുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. വോട്ടര്‍മാര്‍ അറിയാതെ വോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല  പറഞ്ഞു.

സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ ലിസ്റ്റുമായി സ്ഥാനാര്‍ഥികള്‍ തന്നെ രംഗത്തെത്തി. തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തരത്തില്‍ 7600 വോട്ടുകളും വട്ടിയൂര്‍ക്കാവില്‍ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് പരാതി. ഒരേ ഫോട്ടോയില് വെവ്വേറെ പേരിലും മേല്‍വിലാസത്തിലും ആളെ ചേര്‍ത്തുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകളും സ്ഥാനാര്‍ഥികള്‍ പുറത്തുവിട്ടു.

വോട്ടര്‍മാര്‍ അറിയാതെയാണ് ഇത്തരത്തില്‍ ക്രമക്കേട് നടക്കുന്നത്. സര്‍ക്കാര്‍ അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അട്ടിമറി നീക്കമെന്നും സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയുടെ പകര്‍പ്പടക്കം യുഡിഎഫ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മറ്റു മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടികകള്‍ പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തുകയാണ് ഇപ്പോള്‍.ചെന്നിത്തലയുടെ ആരോപണങ്ങള്‍ സത്യമാണ് എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.