കലാശക്കൊട്ട് വേണ്ട ; തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്നു വരുന്ന കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ല. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെന്നും കമ്മീഷന്‍ വ്യക്തമാക്കി. കലാശക്കൊട്ട് നടത്തിയാല്‍ ആള്‍ക്കൂട്ടമുണ്ടാകുമെന്നാണ് ആശങ്ക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം കമ്മീഷന്‍ അംഗീകരിച്ചത്. പരസ്യ പ്രചാരണം വൈകിട്ട് ഏഴു വരെയാകാം. എല്ലാ നിയോജകമണ്ഡലങ്ങളിലും നാളെ മുതല്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്സ്മെന്റുകളോ തിരുവനന്തപുരത്ത് പാടില്ലെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.