കള്ളവോട്ട് ; കണ്ണൂരില്‍ ഒരാള്‍ പിടിയില്‍ ; ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘം കസ്റ്റഡിയില്‍

കണ്ണൂര്‍ താഴെ ചൊവ്വയില്‍ കള്ളവോട്ട് ചെയ്ത ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ താഴെ ചൊവ്വ എല്‍പി സ്‌കൂളിലെ 73 ആം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. താഴെ ചൊവ്വ സ്വദേശി ശശീന്ദ്രന്റെ വോട്ട് വലിയന്നൂര്‍ സ്വദേശി ശശീന്ദ്രന്‍ രേഖപ്പെടുത്തി. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് നിയോജക മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ഥി എം വി ഗോവിന്ദന്റെ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ ഓടി രക്ഷപ്പെട്ടെന്ന് കെ സുധാകരന്‍ പറഞ്ഞു.

അതുപോലെ ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്‌നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു .ബിജെപി പ്രവര്‍ത്തകരുടെ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മരണാനന്തര ചടങ്ങിനെത്തിയതാണെന്ന് കസ്റ്റഡിയിലാവര്‍ വിശദീകരണം നല്‍കി. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. കള്ളവോട്ട് ആരോപിച്ച് ഇടുക്കി കമ്പംമേട്ടിലും തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

വൈപ്പിന്‍ ദേവി വിലാസം സ്‌കൂളില്‍ എഴുപത്തിയൊന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല. പോസ്റ്റല്‍ വോട്ട് ചെയ്തതായി ലിസ്റ്റിലുണ്ടെന്ന് കാണിച്ചാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത്. പോസ്റ്റല്‍ വോട്ട് ചെയ്തില്ലെന്നാണ് വൃദ്ധയുടെ വിശദീകരണം. കോട്ടയം ഏറ്റുമാനൂരിലും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്.