കൈപ്പത്തിക്ക് കുത്തിയാല്‍ താമരക്ക് പോകുന്നുവെന്ന് ആരോപണം ; വോട്ടിങ് പുനരാരംഭിച്ചു

കല്‍പറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തില്‍ വോട്ടിങ് പുനരാരംഭിച്ചു. തെരഞ്ഞെടുപ്പ് അധികൃതരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നടത്തിയ പരിശോധനയില്‍, വോട്ടിങ് മെഷീന് തകരാറില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോളിങ് പുനരാരംഭിച്ചത്. കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പോളിങ് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചിരുന്നു.

കണിയാമ്പറ്റ പഞ്ചായത്തിലെ ബൂത്ത് 54-ല്‍ കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നുവെന്ന ആരോപണം മൂന്ന് വോട്ടര്‍മാരാണ് ഉന്നയിച്ചത്. ആദ്യം ആരോപണമുയര്‍ത്തിയ രണ്ട് പേര്‍ കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യുന്ന വോട്ടിന് വിവിപാറ്റില്‍ താമര ചിഹ്നം തെളിയുന്നുവെന്നും മൂന്നാമത്തെയാള്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ ആന തെളിയുന്നുവെന്നും പരാതിപ്പെട്ടു.

ഇതേത്തുടര്‍ന്ന് പോളിങ് അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ച് ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ രണ്ട് തവണ പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും കണ്ടില്ല. പിന്നീട് പത്ത് പുരുഷന്മാരെയും പത്ത് വനിതകളെയും വീതം വോട്ട് ചെയ്യിച്ചപ്പോഴും കുഴപ്പം കണ്ടെത്തിയില്ല. വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ യന്ത്രം പരിശോധിക്കുകയും കുഴപ്പമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോളിങ് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരാതി ഉന്നയിച്ചവര്‍ക്ക് ഓപ്പണ്‍ വോട്ടിനുള്ള അവസരമൊരുക്കി.