യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ; മരണ കാരണം ബോംബേറ് എന്ന് റിപ്പോര്‍ട്ട്

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് എറിഞ്ഞതില്‍ എന്ന് സൂചന. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മരണകാരണം ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബ് പൊട്ടി ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രാര്‍ഥനാ ചടങ്ങുകള്‍ക്കായി മൃതദേഹം സിഎച്ച് സെന്റിലേക്ക് കൊണ്ടുപോയി.

അതേസമയം, മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു.

മന്‍സൂറിന്റെ സഹോദരനായ മൊഹ്സിനെ അക്രമിക്കാനാണ് അക്രമകാരികള്‍ എത്തിയത്. ആ സമയത്ത് മന്‍സൂര്‍ ഇടപെട്ടു. തുടര്‍ന്ന് മുന്‍സൂറിനെയും അക്രമിച്ചു. ഇതിന് പിന്നാലെ അക്രമകാരികള്‍ ബോംബെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ മന്‍സൂറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നു. ഇതിനിടെ കൊലയ്ക്കു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മന്‍സൂറിന്റെ കുടുംബത്തിന്റെ പരാതിയും അന്വേഷണ പരിധിയില്‍ വരുമെന്നും കമ്മീഷണര്‍ പറഞ്ഞു.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.