കൊവിഡിന്റെ രണ്ടാം വ്യാപനം ; ലോക്ക്ഡൗണ്‍ ഇല്ലെന്ന സൂചന നല്‍കി പ്രധാന മന്ത്രി

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. എന്നാല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പ്രധാന മന്ത്രി നല്‍കുന്ന സൂചന. ഇതിന് അടിയന്തരമായി നടപടി ഉണ്ടാകണമെന്ന് പ്രധാന മന്ത്രി പറഞ്ഞു. ജാഗ്രത വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തെക്കാള്‍ വ്യാപന തോത് ഇപ്പോള്‍ കൂടുതലാണ്. ഒന്നാംഘട്ടത്തേക്കാള്‍ വേഗതയില്‍ രോഗം പടരുകയാണ്. ചില സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍ കുറവ് വരുന്നുണ്ട്. അതേസമയം, സര്‍വകക്ഷിയോഗം വിളിക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ വെബിനാറുകള്‍ നടത്തണം. നാം ഭയപ്പെടേണ്ടതില്ലെന്നും ഈ യുദ്ധം വീണ്ടും വിജയിക്കുക തന്നെ ചെയ്യുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ ഘട്ടത്തെ ഭരണസംവിധാനം വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും ജാഗ്രതക്കുറവ് പലയിടങ്ങളിലും കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ടെസ്റ്റ് ട്രാക്ക് ട്രീറ്റ് സ്ട്രാറ്റജിയില്‍ ഊന്നല്‍ നല്‍കണം. രാത്രികാല കര്‍ഫ്യൂ പരക്കെ അംഗീകരിക്കപ്പെട്ട പരിഹാരമാര്‍ഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിശോധനകളുടെ എണ്ണം കുറയ്ക്കരുത്. അഞ്ച് ശതമാനത്തില്‍ താഴെ നിരക്ക് എത്തിക്കാന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണം. സംസ്ഥാനങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് മുന്‍ഗണന നല്‍കണം. 70ശതമാനം ആര്‍ടിപിസി ആര്‍ ടെസ്റ്റുകള്‍ നടത്തണം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുക തന്നെ വേണം. പരിശോധനകള്‍ കൂടുതല്‍ നടത്തേണ്ടത് കണ്ടെയ്ന്‍മെന്റ് സോണിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിതരുടെ സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെ എങ്കിലും ട്രാക്ക് ചെയ്യണം. ചില സംസ്ഥാനങ്ങളില്‍ കോണ്‍ടാക്ട് ട്രേസിംഗ് സംഘങ്ങള്‍ നിലവിലുണ്ട്. മരണ നിരക്ക് താഴ്ന്ന് തന്നെ നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തണം. വാക്സിനേഷനില്‍ രാജ്യം പിന്നോട്ടല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. വാക്സിന്‍ പാഴാവുന്നത് തടയണം. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് 100% വാക്സിനേഷന്‍ ആണ് ലക്ഷ്യം. ഈ വരുന്ന ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വാക്സിന്‍ ഉത്സവമായി ആചരിക്കണം. യുവാക്കള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മുന്‍കൈയെടുക്കണം. വാക്സിന്‍ സ്വീകരിച്ചതിന് ശേഷം അലംഭാവം പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.