നായകളുടെ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കേണ്ട ഗതികേടില്‍ ഡല്‍ഹി

കൊറോണ മരണ നിരക്ക് കൂടിയത് കാരണം മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ കഷ്ടപ്പെടുകയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി. സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ നഗരത്തില്‍ നായകള്‍ക്കായി ഒരുക്കിയ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സൌത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ദ്വാരക സെക്ടര്‍ 29ല്‍ മൂന്നു ഏക്കറിലാണ് ശ്മശാനം. നായ്ക്കള്‍ക്കായി തയാറാക്കിയ ശ്മശാനത്തില്‍ മനുഷ്യ മൃതദേഹം ദഹിപ്പിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ആറുമാസം മുന്‍പാണ് ഇവിടെ ശ്മശാനം നിര്‍മ്മിച്ചത്. നായ്ക്കളെ സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്മശാനം പണിതത്. എന്നാല്‍, ഇവിടെ നായ്ക്കളെ സംസ്‌കരിച്ചിട്ടില്ലെന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം മരണസംഖ്യ ആയിരം വരെ ഉയര്‍ന്നേക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍ ശ്മശാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നത്. മരണനിരക്ക് ഉയര്‍ന്നതോടെ പാര്‍ക്കുകളിലും ശ്മശാനങ്ങളുടെ പാര്‍ക്കിംഗ് പ്രദേശത്തും താല്‍ക്കാലിക സംവിധാനം അധികൃതര്‍ ഒരുക്കിയിരുന്നു.