മുട്ടില്‍ വനം കൊള്ള ; അന്വേഷണത്തിന് സ്റ്റേ ഇല്ല

വിവാദമായ മുട്ടില്‍ വനം മുറിക്കല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി . കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജോ അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ഉയര്‍ത്തിയ വാദം. അതേസമയം ഇതിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്.

സര്‍ക്കാര്‍ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിക്കല്‍ നടത്തിയതെന്നും വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തു വന്നതെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വില്ലേജ് ഓഫrസര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്ന കേസാണ് ഇത്. അതുകൊണ്ടു തന്നെ പ്രതികളുടെ ആവശ്യം അംഗീകരിക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കു നീട്ടി വച്ചു. ഇടക്കാല സ്റ്റേയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

എന്നാല്‍ മുട്ടില്‍ മരം മുറി കേസ് സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. വിഷയത്തില്‍ കേന്ദ്ര വനം- പരിസ്ഥിത മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടും. മരം മുറിയില്‍ വനം വകുപ്പ് കൂടി ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രത്തിന് ഇടപെടാമെന്നാണ് സംസ്ഥാന ബിജെപി നിലപാട്.

വയനാട്ടില്‍ മാത്രം 37 കേസുകള്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോയുടെ സഹോദരന്‍ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ മരംകൊളള നടന്നിരിക്കുന്നത്. പലരുടെ പട്ടയ ഭൂമിയില്‍ നിന്നും ഇയാള്‍ മരങ്ങള്‍ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന്‍ ഒളിവിലാണ്. വയനാട്ടിലെ മുട്ടില്‍ മരം മുറിച്ചു കടത്തിയ കേസില്‍ പ്രതിപക്ഷം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ഇന്നലെ നിയമസഭയില്‍ ആവശ്യപ്പെട്ടു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഒരു ഉന്നതന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും ഇത്തരം മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന തരത്തില്‍ സെക്രട്ടേറിയറ്റിലെ റവന്യു വിഭാഗത്തില്‍ രൂപംകൊണ്ട ഉത്തരവ് തിരുത്തിയെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസ് ആരോപിച്ചു.

തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തില്‍ ബി.ജെ.പി പ്രതിരോധത്തിലായ സമയത്താണ് മുട്ടില്‍ വനം കൊള്ള ഉയര്‍ന്ന് വന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ച് പ്രതിരോധം തീര്‍ക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയും കുഴല്‍പണ ഇടപാട് ആരോപണവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളെ നിലവിലെ സാഹചര്യം സുരേന്ദ്രന്‍ ധരിപ്പിക്കും.