പത്തു വര്‍ഷം ഒരു മുറിയില്‍ ; കഥ കള്ളം എന്ന് മാതാപിതാക്കള്‍

കാമുകിയെ പത്തു വര്‍ഷം ഒരു മുറിയില്‍ ആരും അറിയാതെ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി അയാളുടെ രക്ഷിതാക്കള്‍. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികള്‍ മുറിച്ചുമാറ്റിയത്. മകന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ പറഞ്ഞതായി ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നെന്നു. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. മൂന്നു വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോ മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നു.

അതേസമയം സജിത മതം മാറിയെന്ന പ്രചരണവും റഹ്മാന്‍ തള്ളി. മതം മാറിയെന്ന പ്രചരണം തെറ്റാണെന്നും സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്നും റഹ്മാന്‍ വ്യക്തമാക്കി. നെന്മാറ അയിലൂരിലാണ് കാമുകിയായ സജിതയെ റഹ്മാന്‍ ആരും അറിയാതെ പത്തുവര്‍ഷത്തിലധികം മുറിക്കുള്ളില്‍ താമസിപ്പിച്ചത്. ഇതിനിടെ മരിച്ചെന്നു കരുതിയ മകളെ കാണാന്‍ മാതാപിതാക്കളും ഇന്ന് സജിതയും റഹ്മാനും താമസിക്കുന്ന വീട്ടിലെത്തി. മകള്‍ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതെ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്. മൂന്നുമാസം മുന്‍പാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അയിലൂര്‍ സ്വദേശിയായ റഹ്മാന്‍, കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ കണ്ടിരുന്നു. ഇതാണ് നിര്‍ണായകമായത്. ഇക്കാര്യം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം പത്ത് വര്‍ഷം മുമ്പ് കാണാതായ സജിതയെയും കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് 10 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ സജിതയെ താന്‍ താമസിപ്പിച്ചതെന്ന് റഹ്മാന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം ആദ്യം പൊലീസിനും വിശ്വസിക്കാനായില്ല. എന്നാല്‍, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാന്‍ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്മാന്‍. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ചെറുമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ആ വാദങ്ങള്‍ കള്ളമാണ് എന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ പറയുന്നത്.