ബിവറേജ് തുറന്നു ; ആഘോഷമാക്കി മലയാളി

സംസ്ഥാനത്തെ മദ്യ വില്പന ശാലകള്‍ തുറന്നത് ആഘോഷമാക്കി മലയാളി. രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തിന്റെ എല്ലായിടത്തും മദ്യം വാങ്ങുന്നതിന് വന്‍തിരക്കായിരുന്നു. രാവിലെ ഒന്‍പതു മുതല്‍ ഔട്ട് ലെറ്റുകള്‍ തുറക്കുമെന്ന് ബീവറേജ്സ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ 8.30 മുതല്‍ തന്നെ നീണ്ട നിരയാണ് പല ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നിലും കണ്ടത്. നേരത്തെ അറിയിച്ചിരുന്നതു പോലെ രാവിലെ ഒമ്പത് മണിയോടെ തന്നെ ഔട്ട് ലെറ്റുകള്‍ തുറന്നു. എന്നാല്‍ മദ്യം വാങ്ങാനെത്തിയവര്‍ക്ക് പിന്നെയും കാത്തുനില്‍ക്കേണ്ടിവന്നു. സ്റ്റോക്ക് കണക്ക് എടുത്ത ശേഷമാണ് ഒന്നര മാസത്തിനു ശേഷമുള്ള മദ്യ വില്‍പന പുനരാരംഭിച്ചത്. പത്തുമണിയോടെ മിക്കവാറും ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വില്‍പന ആരംഭിച്ചു. എന്നാല്‍ പോലീസിന്റെ കടുത്ത നിയന്ത്രണം കാര്യങ്ങള്‍ എളുപ്പമാക്കി.

കൂടുതല്‍ തിക്കുംതിരക്കും ഉണ്ടായാല്‍ ഔട്ട് ലെറ്റുകള്‍ അടച്ചിടുമെന്ന് ബിവറേജസ് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ മദ്യം വാങ്ങാന്‍ എത്തിയവര്‍ ശാന്തരായി. ഇതോടെ ആദ്യ ദിനത്തെ മദ്യവില്പന പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. കഴിഞ്ഞതവണത്തെതില്‍ നിന്ന് വ്യത്യസ്തമായി ബെവ് കോ ആപ്പ് ഇല്ലാതെയാണ് ഇത്തവണ മദ്യ വില്പന തുടങ്ങിയത്. കഴിഞ്ഞതവണ ഇളവുകള്‍ വന്നപ്പോള്‍ ആപ്പ് ഏര്‍പ്പെടുത്തിയെങ്കിലും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പലര്‍ക്കും ബുക്ക് ചെയ്യാന്‍ ആകാത്തതും ആപ്പിന്റെ കാര്യക്ഷമതയുമാണ് സംശയങ്ങള്‍ക്ക് ഇട വരുത്തിയത്. എന്നാല്‍ ഇത്തവണ ആപ്പ് ഒഴിവാക്കി മദ്യവില്പന നടത്തിയപ്പോള്‍ ആശങ്കകളും പ്രതിസന്ധികളും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ ബാറുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചു. അവിടെയും പാഴ്‌സല്‍ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് കളില്‍ ഉണ്ടായ നീണ്ട നിര പോലെ പല ബാറുകളിലും വന്‍തിരക്കായിരുന്നു. ഇവിടെയും ആപ്പ് ഇല്ലാതെയാണ് മദ്യവില്‍പന നടന്നത്. പോലീസ് ഇടപെട്ടാണ് പലയിടത്തും സാമൂഹിക അകലം ഉറപ്പാക്കിയതെന്നു മാത്രം. സംസ്ഥാനത്തൊട്ടാകെ വില്‍പ്പന വിലയിരുത്തുന്നതിനായി എക്‌സൈസ് സംഘവും രാവിലെ മുതല്‍ പരിശോധന നടത്തി വരികയാണ്. ആപ്പ് ഇല്ലാതെയുള്ള മദ്യവില്‍പ്പന വിജയം കണ്ടാല്‍ തുടര്‍ന്നും ഇതുതന്നെ നടപ്പാക്കാനാകും സര്‍ക്കാരും തീരുമാനിക്കുക.