കേരളത്തിലെ മദ്യവില്‍പന കുതിക്കുന്നു ; ആദ്യ ദിനം വിറ്റത് 60 കോടിയുടെ മദ്യം

അണ്‍ലോക്കിന്റെ ആദ്യ ദിനം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യ വില്‍പന. അമ്പത്തിരണ്ടു ദിവസങ്ങള്‍ക്കു ശേഷം തുറന്നപ്പോള്‍ മദ്യവില്‍പന ശാലകളിലേക്ക് ജനം ഒഴുകിയെത്തി. ബെവ് കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പണപ്പെട്ടികള്‍ നിറഞ്ഞു.ബെവ് കോ ഔട്ട് ലെറ്റുകളില്‍ 52 കോടിയുടയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളില്‍ എട്ടു കോടിയുടേയും മദ്യം വിറ്റു. ഉയര്‍ന്ന ടി പി ആര്‍ ഉള്ള പ്രദേശങ്ങളിലെ മദ്യവില്‍പന ശാലകള്‍ തുറക്കാതെയാണ് ഇത്രയും ഉയര്‍ന്ന മദ്യ വില്‍പന നടന്നത്. ബാറുകളില്‍ നിന്നുള്ള മദ്യത്തിന്റെ കണക്ക് കൂട്ടാതെയാണ് ഇത്.

ലോക് ഡൌണ്‍ ആരംഭത്തിനു മുന്‍പ് 49 കോടി രൂപയുടെ മദ്യമായിരുന്നു പ്രതിദിന ശരാശരി വില്‍പന. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകള്‍ തുറക്കാതെയാണ് 52 കോടിയുടെ കച്ചവടം എന്നതും ശ്രദ്ധേയം. പാലക്കാട് തേങ്കുറിശിയിലാണ് കൂടുതല്‍ മദ്യം വിറ്റത്. 69 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്. തമിഴ്‌നാടുമായി ചേര്‍ന്നു കിടക്കുന്ന സ്ഥലമാണിത്. അതിനാലാകാം ഇത്രയും ഉയര്‍ന്ന വില്‍പനയെന്നാണ് ബെവ്‌കോയുടെ വിലയിരുത്തല്‍. രണ്ടാമനായ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട് ലെറ്റില്‍ 66 ലക്ഷത്തിന്റെയും ഇരിങ്ങാലക്കുടയില്‍ 65 ലക്ഷത്തിന്റേയും കച്ചവടം നടന്നു.

കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലും കച്ചവടം പൊടിപൊടിച്ചു. എട്ടു കോടിരൂപയുടെ മദ്യമാണ് ഇന്നലെ വിറ്റത്. സാധാരണ ആറോ എഴോ കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ആലപ്പുഴയിലെ ഔട്ട് ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 43.27 ലക്ഷംരൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട്ടെ ഷോപ്പാണ്. 40.1 ലക്ഷം രൂപയുടെ മദ്യം വിറ്റു. കൊയിലാണ്ടിയിലെ ഔട്ട് ലെറ്റില്‍ 40 ലക്ഷം രൂപയുടെ കച്ചവടവും നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്റേയും മൂന്നു ഷോപ്പുകള്‍ തുറന്നിരുന്നില്ല. വരും ദിവസങ്ങളിലും കച്ചവട കണക്കുകള്‍ ഉയരുമെന്നാണ് ബെവ് കോയുടെ വിലയിരുത്തല്‍. ചിലയിടങ്ങളിലെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് പരാതിയുണ്ട്. അതിനാല്‍ കര്‍ശന നിയന്ത്രണം വേണമെന്നും നിര്‍ദേശമുണ്ട്. എന്തൊക്കെ നടന്നാലും കുടിയന്മാര്‍ സര്‍ക്കാരിനെ കൈവിടില്ല എന്നുള്ളതിന്റെ തെളിവാണ് ഇപ്പോള്‍ സംഭവിക്കുന്നത്.