ജവാന്‍ റമ്മില്‍ സ്പിരിറ്റിനു പകരം ‘വെള്ളം’ ചേര്‍ത്തു ; മൂന്ന് പേര്‍ അറസ്റ്റില്‍

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂര്‍ സ്വദേശി നന്ദകുമാര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ താല്‍ക്കാലിക ജീവനക്കാരന്‍ ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാണ്. ടാങ്കറുകളില്‍ നിന്നും 10 ലക്ഷത്തില്‍ അധികം രൂപയും കണ്ടെത്തി.ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ക്രമക്കേട് എന്നാണ് സൂചന. ജനറല്‍ മാനേജര്‍ അലക്‌സ് പി ഏബ്രഹാം, മാനേജര്‍ യു.ഷാഹിം. പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി, മധ്യപ്രദേശ് സ്വദേശി അബു എന്നിവരാണ് എക്‌സൈസ് എഫ് ഐ ആര്‍ പ്രകാരം നാലു മുതല്‍ ഏഴുവരെ പ്രതികള്‍. എക്‌സൈസ് കേസ് പൊലീസിന് കൈമാറി.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തിരുവല്ലയ്ക്കു സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന 20386 ലിറ്റര്‍ സ്പിരിറ്റ് മൂന്നു മുതല്‍ ആറു വരെ പ്രതികളുടെ അറിവോടെ ഒന്നും രണ്ടും പ്രതികള്‍ ഏഴാം പ്രതിക്ക് വിറ്റു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ മോഷണത്തിന് കേസെടുത്തു. രണ്ടു ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്സൈസ് കണ്ടെടുത്തു. ഒരു ടാങ്കറില്‍നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍കുമാര്‍ എന്ന ജീവനക്കാരന് കൈമാറാന്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ എക്സൈസിന് നല്‍കിയ മൊഴി.

വര്‍ഷങ്ങളായി ഈ തട്ടിപ്പു തുടരുകയാണെന്നാണ് എക്സൈസിനു ലഭിച്ച വിവരം. വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ള ആളാണ് അലക്‌സ് പി ഏബ്രാഹം എന്നാണ് വിവരം. ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു. ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തി കടന്നപ്പോള്‍മുതല്‍ വാഹനങ്ങള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ പുലര്‍ച്ചെയോടെ പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വേ ബ്രിഡ്ജില്‍ ടാങ്കര്‍ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗല്‍ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം. മുന്‍പ് ഇതിനു പകരം വെള്ളം ചേര്‍ത്തെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

മധ്യപ്രദേശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ജീവനക്കാരന്‍ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി. അരുണിനെയും ഡ്രൈവര്‍മാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവര്‍മാരും ചേര്‍ന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അന്‍പത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വില്‍ക്കുകയായിരുന്നു. അരുണ്‍ കുമാറാണ് ക്രമക്കേടില്‍ ഉന്നതര്‍ക്കുളള പങ്ക് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ജനറല്‍ മാനേജര്‍ അടക്കം 7 പേരെ പ്രതി ചേര്‍ത്തത്.