പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സ്വര്‍ണ്ണക്കടത്ത് കേസിന് ഒരു വയസ്
ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിനു ഒരു വയസ്. രണ്ടു രാജ്യങ്ങളുടെ നയതന്ത്ര ബന്ധം പോലും സംശയിക്കപ്പെട്ട, കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ പരസ്പരം കൊമ്പുകോര്‍ത്ത, സംസ്ഥാന മുഖ്യമന്ത്രിയിലേക്കും നിയമസഭാ സ്പീക്കറിലേക്കും മന്ത്രിമാരിലേക്കും ആരോപണമുയര്‍ന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സ്വര്‍ണക്കടത്ത് കേസിനെ പറ്റി ലോകം അറിഞ്ഞിട്ട് ഇന്ന് ഒരാണ്ട്. 2020 ജൂലൈ അഞ്ചിന് ഉച്ചയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വന്‍ സ്വര്‍ണവേട്ടയുടെ വാര്‍ത്തകള്‍ പുറത്തു വരുന്നത്.
കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കവര്‍ച്ചയാണെന്ന വിവരത്തിനൊപ്പം കസ്റ്റംസ് അധികൃതര്‍ നല്‍കിയ മറ്റൊരു സൂചനയാണ് കേസിന്റെ ഗതിയാകെ മാറ്റിയത്. സ്വര്‍ണം കടത്തിയത് അതീവ പ്രാധാന്യമുള്ള നയതതന്ത്ര ബാഗേജിലൂടെയാണെന്നും യു എ ഇ കോണ്‍സുലേറ്റ് ജീവനക്കാരന്‍ കസ്റ്റഡിയിലാണെന്നുമായിരുന്നു വിവരം. കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസ് തുടങ്ങുന്നത് ഇങ്ങനെയാണ്. ജൂലൈ ആറിന് സ്വര്‍ണക്കടത്തിന്റെ സൂത്രധാരിലൊരാള്‍ സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വാര്‍ത്ത ന്യൂസ് ചാനലുകള്‍ പുറത്തു വിടുന്നു. തൊട്ടുപിന്നാലെ സ്വപ്ന സുരേഷ് എന്ന കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ഒളിവിലെന്ന വാര്‍ത്തയും വന്നു. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കരനുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളും വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമാക്കി കോണ്‍ഗ്രസും ബിജെപിയും ആരോപണങ്ങളുമായി രംഗത്തെത്തി.
സ്വപ്ന സുരേഷ് ആരെന്നും എന്തെന്നും തിരക്കിപ്പോയ മാധ്യമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സ്പേസ് പാര്‍ക്കിലെ മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറെന്ന സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡുമായി സ്വപ്ന സഞ്ചരിക്കാത്ത അധികാര ഇടനാഴികള്‍ അപൂര്‍വം. സ്വപ്നയുടെ അസ്വഭാവിക സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലും പൂഴ്ത്താന്‍ കഴിവുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ ശക്തനാരെന്ന ചോദ്യം അവസാനിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിലായിരുന്നു. ജോലി ലഭിക്കാന്‍ സ്വപ്ന ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളായ കെ ഫോണ്‍, ലൈഫ് മിഷന്‍ എന്നിവയൊക്കെ സംശയത്തിന്റെ നിഴലിലായി. ലൈഫ് മിഷന്‍ അഴിമതിയില്‍ ഇഡിക്ക് മുമ്പേ കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന വിജിലന്‍സ് ഫയലുകള്‍ പിടിച്ചെടുത്തു. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നെന്ന സ്വപ്നയുടെ ശബ്ദസംഭാഷണം നവംബര്‍18ന് പുറത്തുവന്നു.
മറ്റൊരു പ്രതിയായ സന്ദീപും സമാനമായ ആരോപണം ഉന്നയിച്ചു. ഇതോടെ ഇഡിക്കെതിരെ രണ്ടു കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഏപ്രില്‍ 16ന് എഫ് ഐ ആറുകള്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. എന്‍ഐഎ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ നാലാംപ്രതി സന്ദീപ് നായര്‍ മാപ്പ് സാക്ഷിയാണ്. സരിത്ത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയും ഉള്‍പ്പെടെ 20 പ്രതികളാണുള്ളത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസിന്റെ അന്വേഷണം ഇപ്പോഴും നടക്കുകയാണ്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നിവര്‍ക്കയച്ച കാരണം കാണിക്കല്‍ നോട്ടീസിലും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് സ്വര്‍ണക്കടത്ത് നടത്തിയെന്ന് പറയുന്നുണ്ട്. രാജ്യാന്തര ബന്ധമുള്ള അന്വേഷണം കാലതാമസമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
എന്‍ഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണങ്ങളെ സ്വാഗതം ചെയ്തിരുന്ന സിപിഎമ്മും സര്‍ക്കാരും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ വരവോടെ മലക്കം മറിഞ്ഞു. ഇഡിക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യ നിലപാടെടുത്തു. ജൂലൈ 14 ന് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇതിനിടെ സെപ്റ്റംബര്‍ 11ന് ഇ ഡി ജലീലിനെ ചോദ്യം ചെയ്തെന്ന വാര്‍ത്തയും ന്യൂസ് 18 പുറത്തുവിട്ടു. സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെ സ്വകാര്യ കാറില്‍ ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയതും വലിയ വാര്‍ത്തയായി. ഒക്ടോബര്‍ 28 ന് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തു.