കൊറോണ ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, കൊവിഡ് കേസുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥരേയും, കാറ്റഗറി സി-യില്‍ 25 ശതമാനം ഉദ്യോഗസ്ഥരേയും, മാത്രമേ അനുവദിക്കൂ. എ,ബി വിഭാഗത്തില്‍ ബാക്കിവരുന്ന 50 ശതമാനം പേരും, സിയില്‍ ബാക്കി വരുന്ന 75 ശതമാനം വരുന്ന എല്ലാ മേഖലയിലെ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം. ഇവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാറ്റഗറി ഡി-യില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കു. ഡി വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ ക്ലസ്റ്ററുകളായി കണക്കാക്കണം. അതൊടൊപ്പം മൈക്രോ കണ്ടെയ്ന്‍മെന്റ് സംവിധാനവും നടപ്പിലാക്കും. അതേസമയം, സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 132 മരണം റിപ്പോര്‍ട്ട് ചെയ്തു. 128489 ആണ് പരിശോധനകളുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 12.1 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടിപിആര്‍.