മദ്യശാലകള്‍ അടച്ചിടാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ താക്കീത്

ആള്‍ക്കൂട്ടം നിയന്ത്രിയ്ക്കാനാവില്ലെങ്കില്‍ സംസ്ഥനത്തെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണം. മദ്യംവാങ്ങാനെത്തുന്ന ജനങ്ങളെ പകര്‍ച്ച വ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കില്‍ പൂര്‍ണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ളത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് രോഗം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പരിമിതമായ ഇടങ്ങളിലും സ്ഥിതി ചെയ്യുന്ന മദ്യ ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകള്‍ക്ക് എല്ലാം അനുമതി നല്‍കിയത് എക്‌സൈസ് കമ്മീഷണറാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം വേണമെന്നും ബെവ്കോ അറിയിച്ചു. 96 ഔട്ട് ലെറ്റുകളാണ് ഇത്തരത്തില്‍ മാറ്റി സ്ഥാപിയ്ക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു സെപ്റ്റംബര്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തെ മദ്യശാലകള്‍ക്കു മുന്നില്‍ ഇപ്പോഴും വലിയ തിരക്കുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. പൊലീസ് ബാരിക്കേഡുവച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്ലെറ്റുകളിലെ തിരക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കന്നുകാലികളെപ്പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരെ പരഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ കുപ്പം റോഡിലെ മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു. കടകളില്‍ പോകുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.