സര്‍ക്കാര്‍ ഭൂമിയില്‍ പാറ ഖനനത്തിന് നീക്കം

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറികള്‍ തുടങ്ങാന്‍ നീക്കമെന്നു റിപ്പോര്‍ട്ടുകള്‍. ഓരോ വില്ലേജിന് കീഴിലും ക്വാറിക്ക് അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി കണ്ടെത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. ക്വാറി നടത്താന്‍ സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ആറു മാസത്തിനകം എന്‍ഒസി നല്‍കാന്‍ കഴിയും വിധം നടപടി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മീഡിയവണ്‍ ആണ് എക്‌സ്‌ക്ലുസീവ് ആയി ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഓരോ വില്ലേജുകളിലും ക്വാറിക്ക് അനുയോജ്യമായ സര്‍ക്കാര്‍ ഭൂമിയുണ്ടോ എന്ന് ഒരാഴ്ചക്കകം കണ്ടെത്തണം. അടുത്ത ഒരാഴ്ചക്കകം ആര്‍ഡിഒമാര്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറണം. റിപ്പോര്‍ട്ട് പരിശോധിച്ച കളക്ടര്‍മാര്‍ ഒക്ടോബറോടെ എന്‍ഒസി നല്‍കാനായി ഇ ലേലം തുടങ്ങണം. ഡിസംബറോടെ എന്‍ഒസി നല്‍കാന്‍ കഴിയുംവിധം നടപടി പൂര്‍ത്തിക്കാനാണ് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

റവന്യൂ വകുപ്പ് ഉത്തരവിറക്കുന്നത് ജനുവരി 28നാണ്. ജൂലൈയില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി. തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ അടങ്ങിയ സമിതി രൂപീകരിച്ച് ജില്ലാ കളക്ടര്‍മാര്‍ പ്രവര്‍ത്തനം തുടങ്ങിയത് ഇപ്പോഴാണ്. ഒരു ഹെക്ടറലധികം വരുന്ന സ്ഥലമാണ് കണ്ടെത്തേണ്ടത്. ഒരു ഹെക്ടറിന് ഒരു വര്‍ഷത്തേക്ക്10 ലക്ഷം രൂപ നിരക്കില്‍ 12 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍ക്കാരിന് വരുമാനം ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഭൂമിയിലെ ക്വാറി പ്രവര്‍ത്തനം ക്രമീകരിക്കാനാണ് നടപടിയെന്നാണ് റവന്യു വകുപ്പ് വിശദീകരിക്കുന്നത്. അങ്ങനെയങ്കില്‍ ഡിസംബറിനകം അനുമതി നല്‍കുന്ന രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് എന്തുകൊണ്ട് നിര്‍ദേശിച്ചു എന്ന ചോദ്യം പ്രസക്തമാണ്. പുറമ്പോക്ക് ഭൂമിയാകണം കണ്ടെത്തേണ്ടത്, ഖനനം നിരോധിച്ച സ്ഥലമാകരുത് തുടങ്ങി പാട്ടത്തുകക്കുള്ള വ്യവസ്ഥ ഉള്‍പ്പെടെ നിര്‍ദേശമായി നല്‍കിയിട്ടുണ്ട്.