പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയില്‍ ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി

പ്രതിയെ തേടി കേരളാ പോലീസ് നാട് മുഴുവന്‍ തിരഞ്ഞ സമയം പ്രതി നേരിട്ടെത്തി കോടതിയില്‍ കീഴടങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ (48) ആണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് താന്‍ ജയില്‍ ചാടിയതെന്നാണ് പ്രതിയുടെ മൊഴി. ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിര്‍ ഹുസൈന്‍ ഭാര്യയ്ക്കും മകനും ഒപ്പമെത്തി കോടതിയില്‍ കീഴടങ്ങിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ (48) ആണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് താന്‍ ജയില്‍ ചാടിയതെന്നാണ് പ്രതിയുടെ മൊഴി. ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിര്‍ ഹുസൈന്‍ ഭാര്യയ്ക്കും മകനും ഒപ്പമെത്തി കോടതിയില്‍ കീഴടങ്ങിയത്. കൈയില്‍ കരുതിയ വസ്ത്രം മാറിയ ശേഷം ഓട്ടോറിക്ഷയില്‍ തൈക്കാട് ആശുപത്രി ഭാഗത്തേക്കാണ് പോയത്. ഓട്ടോയില്‍ കയറിയ ജാഹിര്‍ ഹുസൈനെ ഇവിടെ ഇറക്കിയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇവിടെനിന്ന് ബസിലോ തീവണ്ടിയിലോ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. 2015ല്‍ ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിര്‍ ഹുസൈന്‍. തൂത്തുകുടിയില്‍ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടര്‍ന്നാണ് പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ പ്രവേശിപ്പിച്ചത്.ഇയാള്‍ക്കായി പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ അപ്രതീക്ഷിത കീഴടങ്ങല്‍.