കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് ; ബാങ്കിനെതിരെ സമരം ചെയ്ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ല

കരുവന്നൂരില്‍ ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയ മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് സഹോദരനാണ് പരാതി നല്‍കിയത്. കരുവന്നൂരില്‍ ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിന് സുജേഷ് ഭീഷണി നേരിട്ടിരുന്നെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ രാത്രി മുതലാണ് സുജേഷിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സിപിഐഎം മാടായിക്കോണം ബ്രാഞ്ച് അംഗമാണ് സുജേഷ്.

ബാങ്കിനെതിരെ സമയം നടത്തിയതിന് പാര്‍ട്ടി സുജേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. ഇരിങ്ങാലക്കുട മാടായിക്കോണം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കെതിരെ സമരം നടത്തിയതിന് സുജേഷിനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. കേസില്‍ പ്രതിയായ ബിജു കരിമിനെതിരെ സംസാരിച്ചപ്പോള്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നെന്ന് സുജേഷ് പറഞ്ഞിരുന്നു. സുജേഷിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സിപിഐഎം പ്രാദേശിക തലത്തില്‍ കൂട്ടരാജി നടന്നിരുന്നു.