കോട്ടയം ; മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിധ്യം

കോട്ടയം : കുടിവെള്ളത്തിനായി കോട്ടയം നിവാസികള്‍ ആശ്രയിക്കുന്ന മീനച്ചിലാറ്റിലെ ജലത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിധ്യമെന്ന് കണ്ടെത്തല്‍. പരിസ്ഥിതി ഗവേഷണ കേന്ദ്രമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍, ഫീക്കല്‍ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും തിരിച്ചറിഞ്ഞു. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഉത്ഭവ സ്ഥാനം മുതല്‍ അവസാനം വരെ ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന മീനച്ചിലാറ്റില്‍ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുകയാണ്. അടുക്കം മുതല്‍ ഇല്ലിക്കല്‍ വരെ 10 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ സാമ്പിളുകളിലും ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

ഏഴ് സാമ്പിളുകളില്‍ രണ്ടായിരത്തിന് മുകളിലാണ് എഫ്‌സി കൗണ്ട്. മനുഷ്യ വിസര്‍ജ്യം പുഴയില്‍ കലരുന്നുണ്ടെന്ന് മാത്രമല്ല, അതിന്റെ തോത് തീവ്രവുമാണെന്നാണ് പഠനം പറയുന്നത്. കൊവിഡ് നിയന്ത്രങ്ങള്‍ക്കു ശേഷമാണ് സ്ഥിതി ഗുരുതരമായതെന്നാണ് വിലയിരുത്തല്‍. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖ പ്രകാരം കുടിവെള്ളത്തില്‍ ഫീക്കല്‍ കോളിഫോം സാന്നിധ്യം ഉണ്ടാകരുത്. കോളിഫോം സാന്നിധ്യം ഉള്ള വെള്ളം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം, മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങള്‍ പകരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അന്‍പതിലധികം കുടിവെള്ള പദ്ധതികളാണ് മീനച്ചിലാറ്റില്‍ ഉള്ളത്.

അതേസമയം കര്‍ണാടകയില്‍ മലിന ജലം കുടിച്ച ആറ് പേര്‍ മരിച്ചു. ബല്ലാരി, ഹോസ്‌പെറ്റ്, ഹുബ്ബള്ളി, ഹവേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് രോഗബാധിതരായ 200 ഓളം പേര്‍ ചികിത്സയിലാണെന്ന് അധികൃതര്‍ പറഞ്ഞു. വയറിളക്കത്തിന്റെയും ഛര്‍ദ്ദിയുടെയും ലക്ഷണങ്ങള്‍ ഉണ്ടായാല്‍ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ജില്ലാ ഭരണകൂടം രണ്ട് ആംബുലന്‍സുകള്‍ സജ്ജമാക്കി. ഒരു സംഘം ഉദ്യോഗസ്ഥര്‍ ഗ്രാമം സന്ദര്‍ശിക്കുകയും വെള്ളത്തിന്റെ മൂന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇവയില്‍, രണ്ട് സാമ്പിള്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് വെള്ളം കുടിവെള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യോഗ്യമല്ല എന്നാണ്. ഗ്രാമത്തിലെ മൂന്ന് കുഴല്‍ക്കിണറുകളും ഒരു കിണറും അടയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.