താല്‍ക്കാലികാശ്വാസം ; കുഞ്ഞിനെ ദത്ത് നല്‍കിയ നടപടിക്ക് കോടതിയുടെ സ്റ്റേ

വിവാദമായ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മയായ അനുപമയ്ക്ക് താല്‍ക്കാലികാശ്വാസം. നടപടികള്‍ തിരുവനന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തു. കുഞ്ഞിന്റെ പൂര്‍ണ അവകാശം ആന്ധ്രാ സ്വദേശികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിയില്‍ പുരോഗമിക്കുന്ന നടപടികളാണ് താല്‍കാലികമായി സ്റ്റേ ചെയ്തത്. വിഷയത്തില്‍ നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ ദത്ത് നല്‍കിയതാണോ എന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയോട് കോടതി ചോദിച്ചു. ഈ വിഷയത്തില്‍ ശിശുക്ഷേമ സമിതി വിശദീകരിക്കണമെന്നും കുടുംബ കോടതി നിര്‍ദേശിച്ചു. കേസില്‍ കക്ഷി ചേരുന്നത് അടക്കമുള്ള അനുപമയുടെ അപേക്ഷ നവംബര്‍ ഒന്നിന് കോടതി പരിഗണിക്കും. കുഞ്ഞിന്റെ പൂര്‍ണ അവകാശം ആവശ്യപ്പെട്ട് ദത്തെടുത്ത ആന്ധ്രാ ദമ്പതികള്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയത്.

കുഞ്ഞിനെ ദത്ത് നല്‍കിയത് സംബന്ധിച്ച് ഒരു തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചത്. ദത്ത് സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നതായും അഭിഭാഷകന്‍ അറിയിച്ചു. ഇതില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. അതേസമയം കുഞ്ഞിനെ അനധികൃത ദത്ത് നല്‍കിയെന്ന ആരോപണത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാര്‍ രംഗത്ത് വന്നു. കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി കത്തില്‍ പറയുന്നു. ‘നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത് ഷിജുഖാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സുനന്ദയും ചേര്‍ന്നാണ്. പ്രശ്‌നങ്ങള്‍ പുറത്തുവന്നപ്പോള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത് ജീവനക്കാര്‍ പറയുന്നു.

2020 ഒക്‌ടോബര്‍ 22ന് അര്‍ധരാത്രിക്കുശേഷം 12.30ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞിന്റെ വിവരം സമിതിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അറിവുള്ളതാണ്. സംഭവ ദിവസങ്ങളില്‍ സമിതിയിലെ അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഷിജുഖാന്‍ നല്‍കിയ ഉറപ്പനുസരിച്ചാണ് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും പേരൂര്‍ക്കടയിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗവും ചേര്‍ന്ന് ഒക്‌ടോബര്‍ 22ന് രാത്രി ശിശുക്ഷേമ സമിതിയില്‍ ആണ്‍കുട്ടിയെ കൊണ്ടുവന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്, തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്ഡ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റേദിവസം ‘മലാല’ എന്ന് പേരിട്ട് വാര്‍ത്തകളും നല്‍കിയെന്നും കത്തില്‍ പറയുന്നു.

23ന് വെള്ളിയാഴ്ച മറ്റൊരു ആണ്‍കുഞ്ഞിനെയും സമിതിയില്‍ ലഭിച്ചു. പിറ്റേ ദിവസം ആണ്‍- പെണ്‍ വിവാദം വന്നപ്പോള്‍ തൈക്കാട് ആശുപത്രിയില്‍ പോയി രജിസ്റ്ററില്‍ പെണ്‍കുട്ടി എന്നത് ആണ്‍കുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ പി ടിക്കറ്റ് വാങ്ങിയതും സൂപ്രണ്ട് ഷീബയാണ്. എംഎസ്ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കല്‍ കേന്ദ്രത്തിലെ അഡോപ്ഷന്‍ ഓഫീസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ് ഷിജുഖാന്‍ നല്‍കിയതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. അനുപമയും ഭര്‍ത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട് ഷിജുഖാന്റെ അടുത്തുവന്നപ്പോള്‍ തിടുക്കപ്പെട്ട് കുഞ്ഞിനെ എന്തിന് ആന്ധ്രയിലെ ദമ്പതികള്‍ക്ക് നല്‍കിയെന്ന് പാര്‍ട്ടിയും സര്‍ക്കാറും അന്വേഷിക്കണം. കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒക്‌ടോബര്‍ 23ന് ലഭിച്ച പെലെ എഡിസണ്‍ എന്ന കുട്ടിയുടെ ടെസ്റ്റ് നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.