കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി ; തുലാവര്‍ഷം ആരംഭിച്ചു

കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി   തുലാവര്‍ഷം ആരംഭിച്ചു. തുലാവര്‍ഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര കാലാവസ്ഥ വകുപ്പ് നടത്തി. വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത മൂന്ന് ദിവസം കേരളത്തില്‍ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ  തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തവണ 25 ദിവസം വൈകിയാണ് തുലാവര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വടക്ക് കിഴക്കന്‍ കാറ്റ് കേരളത്തില്‍ ലഭിച്ച് തുടങ്ങിയെങ്കിലും കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് തുലാവര്‍ഷം പ്രഖ്യാപനം നീണ്ട് പോയത്. വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിനെ തുടര്‍ന്ന് കേരളത്തില്‍ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടര്‍ന്നേക്കും.

ഇന്ന് ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴ തുടര്‍ന്നേക്കും. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെ വരെയാണ് തുലാവര്‍ഷ മഴയായി കണക്കാക്കുന്നത്. പ്രവചന പ്രകാരം 92 ദിവസത്തില്‍ ലഭിക്കേണ്ട മഴ 491.6 mm ആണ്. എന്നാല്‍ ഇന്നലെ വരെ കേരളത്തില്‍ ലഭിച്ചത് 523.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും പ്രവചിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു കഴിഞ്ഞു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തുലാവര്‍ഷ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴിയില്‍ മലപ്പുറത്ത് 98 ശതമാനവും, എറണാകുളം 95 ശതമാനവും, തൃശൂര്‍ 93% ശതമാനവും വയനാട് 90 ശതമാനത്തിലധികവും മഴയും ലഭിച്ചു കഴിഞ്ഞു.