കനത്ത മഴ ; കുറ്റ്യാടി ചുരത്തില്‍ ഉരുള്‍ പൊട്ടി

കനത്ത മഴയില്‍ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തില്‍ ഉരുള്‍പ്പൊട്ടല്‍. ചാത്തന്‍കോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. വലിയ പാറകളടക്കം ഇടിഞ്ഞ് വന്നിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. ഇതു വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് തൊണ്ടര്‍നാട് പോലീസ് അറിയിച്ചു. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. സമീപത്തെ പുഴകളില്‍ വലിയ തോതില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. പുഴയുടെ ഓരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പനങ്ങാട് പഞ്ചായത്തിലെ തോരാട് ഉരുള്‍ പൊട്ടി. ഇന്ന് വൈകീട്ട് 3.30 ന് ആണ് സംഭവം. ശക്തമായ മണ്ണിടിച്ചില്‍ ജലാലുദീന്‍ എന്നാളുടെ വീടിന്റെ പകുതി മണ്ണിനടിയിലായി, വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറുമ്പൊയില്‍ വഴി വയലടക്കുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തി വെച്ചതായി ബാലുശേരി പോലീസ് അറിയിച്ചു. ജില്ലയുടെ വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടോ എന്ന് ആശങ്കയുണ്ട്. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വളരെ ചെറിയ സമയം കൊണ്ട് വലിയ തോതില്‍ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗണ്‍ മുങ്ങുന്ന അവസ്ഥയുണ്ടായത്. നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. രണ്ട് മണിക്കൂര്‍ കൊണ്ട് വെള്ളം വലിഞ്ഞതോടെ തടസ്റ്റപ്പെട്ട കോഴിക്കോട് -വയനാട് ദേശീയപാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു.