കനത്ത മഴ ; കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

കോട്ടയം : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു. അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഇതിനിടെ, കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സും (Fire Force) പൊലീസ് (Police) സംഘങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കൂട്ടിക്കലില്‍ വന്‍ നാശനഷ്ടം വിതച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഇളംകാടിലെ മൂപ്പന്‍ മല, മ്ലാക്കര മേഖലകളിലാണ് ഉരുള്‍ പൊട്ടിയത്. ഇതോടെ പുല്ലകയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുല്ലകയാറിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മലവെള്ളപ്പാച്ചിലില്‍ മണിമലയാറ്റിലും വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലും നാട്ടുകാര്‍ ജാഗ്രതയിലാണ്. ഒക്‌ടോബര്‍ 16ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം ഇളങ്കാട്, ഏന്തയാര്‍, കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. നിരവധി പേര്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായി കാലവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.