ആ കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ; DNA ഫലം പോസിറ്റീവ് ; അനുപമ കുഞ്ഞിനെ കണ്ടു

ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ കുഞ്ഞു അനുപമയടെയും അജിത്തിന്റെയും തന്നെ എന്ന് ഡി എന്‍ എ റിപ്പോര്‍ട്ട്. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്നാണ് പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഡിഎന്‍എ ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ സിഡബ്ല്യുസി സ്വീകരിക്കും. പരിശോധനാഫലത്തിന്റെ വിവരങ്ങള്‍ കോടതിക്ക് കൈമാറും.

ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ നേരിട്ടെത്തി രക്തസാംപിള്‍ നല്‍കിയിരുന്നു. 30ന് പരിശോധന ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അനുപമ കുഞ്ഞിനെ കണ്ടു. തിരുവനന്തപുരത്തെ നിര്‍മല ശിശുഭവനിലെത്തിയാണ് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടത്. ഒരു വര്‍ഷത്തിന് ശേഷം നടന്ന വൈകാരികമായ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കുഞ്ഞിനെ കണ്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പിരിയാന്‍ തോന്നുന്നില്ലെന്നും കുഞ്ഞിനെ കണ്ട ശേഷം അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ‘ കുഞ്ഞിനെ നല്ല രീതിയില്‍ നോക്കുന്നുണ്ട് അവര്‍. പെട്ടെന്ന് കുഞ്ഞിനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു’ – അനുപമ പറഞ്ഞു.

അതേസമയം അനുപമയുടെ കുഞ്ഞാണെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞതില്‍ സന്തോഷമെന്ന് മന്ത്രി വീണ ജോര്‍ജ്. ആഗ്രഹിച്ചതും ഇതാണ് . DNA പരിശോധന ഫലം ഉടന്‍ തന്നെ കുടുംബ കോടതിയെ അറിയിക്കേണ്ടതുണ്ട്. വകുപ്പ്തല അന്വേഷണം കൃത്യമായി നടന്നിട്ടുണ്ട്. അടുത്ത ദത്ത് നടപടികളില്‍ ആന്ധ്രദമ്പതികള്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം സര്‍ക്കാര്‍ അവരെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘ കുഞ്ഞ് ശിശു ക്ഷേമസമിതിയില്‍ എത്തപ്പെട്ടപ്പോള്‍ തൊട്ടുള്ള കാര്യങ്ങളാണ് വകുപ്പിന്റെ കീഴില്‍ വരുന്നത്. അന്വേഷണം സൂക്ഷ്മമായും കൃത്യമായും നടന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്’ – മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.