കുഞ്ഞു അനുപമയ്ക്ക് സ്വന്തം ; കുഞ്ഞിന് എയ്ഡന്‍ (ചെറു ജ്വാല) എന്ന് പേരിടും

വിവാദമായ ദത്ത് കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഉത്തരവിനെത്തുടര്‍ന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറി. ഒരുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ ഉത്തരവ്. വഞ്ചിയൂര്‍ കുടുംബകോടതി ജഡ്ജ് ബിജുമേനോനാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് അനുപമയും ഭര്‍ത്താവ് അജിത്തും കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇന്ന് മൂന്ന് മണിയോടെ അനുപമയുടെ കുഞ്ഞിനെയും വഞ്ചിയൂര്‍ കുടുംബകോടതിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടറെ എത്തിച്ച് വൈദ്യപരിശോധനകള്‍ നടത്തിയതിന് ശേഷം കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ആന്ധ്രയിലെ ദമ്പതിമാരുടെ കയ്യില്‍ നിന്ന് തിങ്കളാഴ്ച കേരളത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ നിര്‍മല ശിശുഭവനിലായിരുന്നു സംരക്ഷിച്ചിരുന്നത്.

കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വനിതാ ശിശുക്ഷേമ വികസന ഡയറക്ടര്‍ ടി.വി അനുപമയുടേതാണ് റിപ്പോര്‍ട്ട്. ദത്ത് തടയാന്‍ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി, ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം മായ്ച്ചുകളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടികളില്‍ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

അതേസമയം കുഞ്ഞിന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ കുഞ്ഞിന് ഒരു നല്ല അച്ഛനും അമ്മയുമായി ജീവിച്ച് കാണിക്കുമെന്ന് അനുപമ . ദത്ത് വിവാദത്തില്‍ നിര്‍ണായകമായ ഡിഎന്‍എ ഫലം അനുകൂലമാവുകയും കുഞ്ഞിനെ ലഭിക്കാനുള്ള വഴിയൊരുങ്ങുകയും ചെയ്തതിന് പിന്നാലെയായിരുന്നു അനുപമയുടെ പ്രതികരണം. കുഞ്ഞിനെ തേടി സമരത്തിനിറങ്ങിയ തങ്ങള്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് പ്രതികരിക്കവെ ആയിരുന്നു അനുപമ ഇത്തരത്തില്‍ പ്രതികരിച്ചത്. മകന് എയ്ഡന്‍ അനു അജിത്ത് എന്ന് പേരിടുമെന്നും അനുപമ പറഞ്ഞു. Aiden എന്ന വാക്കിന് അര്‍ത്ഥം ‘ചെറു ജ്വാല’ എന്നാണ്. ഐറിഷ് ഐതിഹ്യത്തില്‍ നിന്നാണ് എയ്ഡന്‍ എന്ന പേര് ഉത്ഭവിച്ചത്.

തങ്ങള്‍ക്ക് ജീവിക്കാന്‍ സൈബര്‍ പോരാളികളുടെ സ്വഭാവ സര്‍ട്ടിറിക്കറ്റ് വേണ്ടെന്ന് വ്യക്തമാക്കിയ അനുപമ സൈബര്‍ ഇടങ്ങളില്‍ തനിക്കും പങ്കാളിയ്ക്കും എതിരെ പ്രചാരണങ്ങള്‍ നടത്തിയവര്‍ വിഡ്ഢികളാണെന്നും പരിഹസിച്ചു. നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് നമ്മളാണ്, അപ്പോഴാണ് നമുക്ക് സന്തോഷം ഉണ്ടാവുക. നാട്ടുകാര്‍ പറയുന്നത് കേട്ട് ജീവിച്ചാല്‍ അവര്‍ക്കായിരിക്കും സന്തോഷം ഉണ്ടാവുക. എനിക്കും ഭര്‍ത്താവിനും നേരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു. അതിന് പിന്നാലെ പോയിരുന്നെങ്കില്‍ ഇന്ന് കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിക്കുന്ന നില ഉണ്ടാവുമായിരുന്നില്ല. അത് കേട്ടും പ്രതികരിച്ചും നിന്നാല്‍ തളര്‍ന്ന് ഇരിക്കുന്ന നിലയുണ്ടാവുമായിരുന്നു. ആദ്യ ഘട്ടത്തില്‍ ഇത്തരം സൈബര്‍ പ്രചാരണങ്ങളില്‍ വിഷമം ഉണ്ടായിരുന്നു. പിന്നീട് തമാശയായി, അവസാനം സൈബര്‍ ആക്രമണങ്ങളെ പരിഗണിക്കാതായെന്നും അനുപമ പറയുന്നു.

സൈബര്‍ ആക്രമണം നടത്തിയവരെ വിഡ്ഢികള്‍ എന്ന് വിശേഷിപ്പിക്കാനാണ് തങ്ങള്‍ക്ക് താല്‍പര്യം. ഒരു കാര്യവുമറിയാതെ ഒരു ചിന്താശേഷിയും ഇല്ലാത്തവര്‍. അരെങ്കിലും ക്യാപ്സ്യൂള്‍ രൂപത്തില്‍ കൊടുക്കുന്ന വിവരങ്ങള്‍ വിഴുങ്ങാന്‍ മാത്രം ഇരിക്കുന്നവരാണ് ഇവര്‍. അത്തരക്കാര്‍ പറയുന്നത് കേട്ട് നമ്മള്‍ എന്തിനാണ് വിഷമിക്കുന്നത്. തനിക്ക് ജീവിക്കാന്‍ സൈബര്‍ പോരാളികളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അനുപമ വ്യക്തകമാക്കുന്നു.