പിടി തോമസ് എംഎല്‍എ വിടവാങ്ങി
തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസ് (70) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ രാവിലെ 10.15 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെ വീട്ടിലെത്തിക്കും. നാളെ ഡിസിസി ഓഫീസിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വെക്കും. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു. ഇടുക്കി മുന്‍ എംപിയായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ കെഎസ് യുവില്‍ പ്രവര്‍ത്തിച്ച പി ടി തോമസ് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.
1980ല്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, 1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില് അംഗം എന്നീ പദവികളില്‍ എത്തി. പിന്നീട് 1991ല്‍ തൊടുപുഴ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയില്‍ എത്തി. 1996 ലും 2006-ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2001ല്‍ വീണ്ടും തൊടുപുഴ നിന്നു തന്നെ സഭയില്‍ എത്തി. 2016ലും 21ലും തൃക്കാക്കരയില്‍ നിന്ന് വിജയിച്ചു. 2009ല്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയനായിരുന്നു. ഗാഡ്ഗില്‍ അനുകൂല നിലപാട് സ്വീകരിച്ചത് സഭയുടേയും കുടിയേറ്റ വിഭാഗങ്ങളുടേയും എതിര്‍പ്പിനു കാരണമായിരുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന ഘട്ടത്തിലും ഗാഡ്ഗില്‍ അനുകൂല നിലപാട് കൈവിട്ടില്ല.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റേയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ ഉമ തോമസ്. രണ്ട് ആണ്‍മക്കളാണ് വിഷ്ണു തോമസ് , വിവേക് തോമസ്. പിടിയുടെ കണ്ണുകള്‍ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി.ടി.തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്.
മൃതദേഹം രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. അവിടെ നിന്നും പുലര്‍ച്ചയോടെ കൊച്ചിയിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്നരവരെയാവും ടൗണ്‍ഹാളില്‍ പൊതു ദര്‍ശനം. തുടര്‍ന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനം, തുര്‍ന്ന് വൈകിട്ട് നാലരടോയെ രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം എന്നാണ് നിലവിലെ ഡിസിസിയിലെ ധാരണ. വയനാട്ടിലുള്ള രാഹുല്‍ ഗാന്ധി രാത്രി ഏഴുമണിയോടെ കൊച്ചിയിലെത്തും, നാളെ അദ്ദേഹം പിടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കും.ജീവിച്ചിരുന്ന കാലത്തും അതിനുശേഷവും തന്നെ ലോകം എങ്ങനെ കാണണമെന്ന് അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഇതിന് ഉദാഹരണമാണ് സ്വന്തം മരണാനന്തര ചടങ്ങുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു വെച്ച കാര്യങ്ങള്‍.
തന്റെ മൃതദേഹത്തില്‍ ഒരു റീത്ത് പോലും അര്‍പ്പിക്കരുതെന്ന് അദ്ദേഹം ഏറ്റവും അടുത്തയാളുകളോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, മതപരമായ ചടങ്ങുകള്‍ പാടില്ലെന്നും സംസ്‌കാരം പള്ളിയില്‍ വെച്ച് നടത്തരുതെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കി.സംസ്‌കാരം കൊച്ചി രവിപുരം ശ്മശാനത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി…
എന്ന പാട്ടിന്റെ അകമ്പടിയോടെയായിരിക്കണം തന്നെ യാത്രയയ്‌ക്കേണ്ടത് എന്നും പറഞ്ഞു വെച്ചാണ് കേരള രാഷ്ട്രീയത്തിലെ ശക്തമായ ശബ്ദം ഇന്ന് വിടവാങ്ങിയത്. കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്റെ ചിതാഭസ്മം ഒരു ഭാഗം അമ്മയെ അടക്കം ചെയ്തിരിക്കുന്ന ഉപ്പുതോട് പള്ളിയിലെ കല്ലറയില്‍ ചേര്‍ക്കണം എന്നും ചികിത്സയില്‍ കഴിയവേ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നു.അന്ത്യാഭിലാഷങ്ങള്‍ നേരത്തേ സുഹൃത്തിന് എഴുതി നല്‍കിയിരുന്നു.